വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; ഈ മാസം 12-ന് ഹാജരാകണം, ഒപ്പം 8 സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്
മാസപ്പടി കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി. വീണയ്ക്ക് ഇഡി സമൻസ് അയച്ചു. ഈ മാസം 12 വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വീണയ്ക്ക് പുറമെ സിഎംആർഎല്ലിലെ (CMRL) ഉന്നതരായ എട്ട് ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ് സുശേഷ് കുമാർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാർക്കാണ് സമൻസ്. ഇതിന് പുറമെ വിവിധ കമ്പനികളുടെ ഡയറക്ടർമാരായ ശശിധരൻ കർത്തയുടെ ഭാര്യ, മകൻ എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളോടും ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്. വീണ വിജയൻ ഉൾപ്പെടെ ആകെ ഒൻപത് പേർക്കാണ് ഇഡി നിലവിൽ നോട്ടീസ് അയച്ചിരിക്കുന്നത്.
വീണയും സിഎംആർഎൽ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. കേസിൽ എസ്എഫ്ഐഒ (SFIO) കസ്റ്റഡിയിലെടുത്ത 134 സുപ്രധാന രേഖകൾ പത്ത് ദിവസത്തിനകം ഇഡിക്ക് കൈമാറാൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. രേഖകൾ കൈമാറുന്നതിനെതിരെ സിഎംആർഎൽ ഉന്നയിച്ച എതിർപ്പുകൾ പൂർണ്ണമായും തള്ളിക്കൊണ്ടായിരുന്നു കോടതി നടപടി. ഈ രേഖകൾ കൂടി പരിശോധിച്ച ശേഷമാകും വെള്ളിയാഴ്ച വീണ വിജയനെ ഇഡി ചോദ്യം ചെയ്യുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.