ആഫ്രിക്കയുടെ യഥാർഥ വലിപ്പം വ്യക്തമാക്കുന്ന പുതിയ ലോകഭൂപടത്തിന് യുഎൻ അംഗീകാരം
ന്യൂയോർക്ക്: പരമ്പരാഗത മെർക്കേറ്റർ പ്രൊജക്ഷന് പകരം ഭൂഖണ്ഡങ്ങളുടെ വലിപ്പം കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന പുതിയ ലോകഭൂപടം ഉപയോഗിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി അംഗീകരിച്ചു. ആഫ്രിക്കൻ യൂണിയനുവേണ്ടി ടോഗോ അവതരിപ്പിച്ച ‘കറക്ട് ദി മാപ്’ പ്രമേയത്തിന് ഫ്രാൻസും യുകെയും ഉൾപ്പെടെ 164 രാജ്യങ്ങൾ പിന്തുണ നൽകി.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ അമേരിക്ക മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. പ്രമേയം ‘അനാവശ്യമാണ്’ എന്നായിരുന്നു യുഎസ് പ്രതിനിധിയുടെ നിലപാട്. എസ്തോണിയ, ജോർജിയ, ലിത്വാനിയ, മോൾഡോവ, സെർബിയ, യുക്രൈൻ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
2018-ൽ അവതരിപ്പിച്ച ‘ഈക്വൽ എർത്ത്’ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ള പുതിയ ഭൂപടം, ഭൂഖണ്ഡങ്ങളുടെ യഥാർഥ ആപേക്ഷിക വലിപ്പം കൂടുതൽ വ്യക്തമായി അവതരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന 16-ാം നൂറ്റാണ്ടിലെ മെർക്കേറ്റർ പ്രൊജക്ഷനിൽ ധ്രുവപ്രദേശങ്ങളോട് അടുക്കുന്ന ഭൂഭാഗങ്ങൾ യഥാർഥ വലിപ്പത്തേക്കാൾ വലുതായി കാണപ്പെടുന്നു.
1569-ൽ ഫ്ലെമിഷ് കാർട്ടോഗ്രാഫറായ ജെറാർഡസ് മെർക്കേറ്റർ കടൽയാത്രികർക്ക് നാവിഗേഷൻ എളുപ്പമാക്കുന്നതിനായാണ് ഈ പ്രൊജക്ഷൻ അവതരിപ്പിച്ചത്. നാവിഗേഷനിൽ ഏറെ പ്രയോജനകരമായിരുന്നെങ്കിലും ഭൂഖണ്ഡങ്ങളുടെ വലിപ്പം താരതമ്യം ചെയ്യുമ്പോൾ ഇത് കൃത്യമായ ചിത്രം നൽകുന്നില്ല.
മെർക്കേറ്റർ ഭൂപടത്തിൽ ആഫ്രിക്കയുടെയും ഗ്രീൻലാൻഡിന്റെയും വലിപ്പം ഏകദേശം സമാനമായി തോന്നാമെങ്കിലും യഥാർഥത്തിൽ ആഫ്രിക്ക ഗ്രീൻലാൻഡിനേക്കാൾ ഏകദേശം 14 മടങ്ങ് വലുതാണ്. ഇതുമൂലം ആഫ്രിക്കയുടെ വലിപ്പം, ഭൂമിശാസ്ത്രപരമായ പ്രാധാന്യം, വികസന സാധ്യതകൾ എന്നിവയെക്കുറിച്ച് തെറ്റായ ധാരണകൾ രൂപപ്പെടാൻ ഇടയുണ്ടെന്ന വിമർശനവും നിലനിന്നിരുന്നു.
മെർക്കേറ്റർ പ്രൊജക്ഷന്റെ ദീർഘകാല ഉപയോഗം ആഫ്രിക്കയെക്കുറിച്ചുള്ള വൈജ്ഞാനിക, വിദ്യാഭ്യാസ, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക-സാമ്പത്തിക ധാരണകളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് യുഎൻ പ്രമേയം ചൂണ്ടിക്കാട്ടുന്നു.
പുതിയ ഭൂപടം ക്ലാസ്‌റൂം പാഠ്യപദ്ധതികളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുൾപ്പെടെയുള്ള ദൈനംദിന സാങ്കേതിക സംവിധാനങ്ങളിലും കൂടുതൽ ഉപയോഗിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പുതിയ പ്രൊജക്ഷനിൽ ആഫ്രിക്കൻ വൻകര കൂടുതൽ വലുതായി പ്രത്യക്ഷപ്പെടുമ്പോൾ യൂറോപ്പും വടക്കേ അമേരിക്കയും നിലവിലെ ഭൂപടങ്ങളെ അപേക്ഷിച്ച് ചെറുതായി കാണപ്പെടും.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.