ടി.എന്‍. സീമയുടെ ഭര്‍ത്താവിന് സര്‍വ്വീസ് നീട്ടിനല്‍കി; തെരഞ്ഞെടുപ്പ് സമയത്തെ ദുരുപയോഗത്തിനെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, March 11, 2019

തിരുവനന്തപുരം: സി.പി.എം വനിതാനേതാവും ഹരിത കേരള മിഷന്റെ വൈസ് ചെയര്‍മാനുമായ ടി.എന്‍. സീമയുടെ ഭര്‍ത്താവിന് സിഡിറ്റില്‍ (സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമ്മേജിങ് ടെക്‌നോളജി) റിട്ടയര്‍മെന്റിന് ശേഷവും സര്‍വ്വീസ് നീട്ടിനല്‍കി. സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് സിഡിറ്റ്. ഈ സാഹചര്യത്തില്‍ ജയരാജിനെ തല്‍സ്ഥാനത്ത് നിലനിര്‍ത്തുന്നത് തെരഞ്ഞെടുപ്പ് സമയത്തെ ദുരുപയോഗത്തിനാണെന്നുള്ള ആരോപണം ശക്തമായിരിക്കുകയാണ്.
സിഡിറ്റില്‍ സിപിഎം അനുകൂലര്‍ക്ക് വേണ്ടി പല വഴിവിട്ട സഹായങ്ങളും ചെയ്തു കൊടുത്ത വ്യക്തിയാണ് ജയരാജന്‍. ഈ സാഹചര്യത്തിലാണ് ജയരാജനെ സിഡിറ്റില്‍ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്.

സിപിഎം സംസ്ഥാന സമിതി അംഗമാണ് സീമ. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. രാജ്യസഭാ അംഗവുമായിരുന്നു. ഇത്തരത്തിലൊരു നേതാവിന്റെ ഭര്‍ത്താവിന് കാലാവധി നീട്ടിക്കൊടുക്കുന്നതും സ്വജന പക്ഷപാതമാണെന്നാണ് വിലയിരുത്തല്‍.
സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ (സി-ഡിറ്റ്) രജിസ്റ്റാര്‍ തസ്തികയില്‍ മുന്‍ എം പിയും ഹരിത കേരള മിഷന്റെ വൈസ് ചെയര്‍മാനുമായ ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജിന് റിട്ടയര്‍ ചെയ്ത ശേഷം സര്‍വീസ് നീട്ടിക്കൊടുത്തത് തെരഞ്ഞെടുപ്പ് കാലത്ത് സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്ന സ്ഥാപനമാണ് സിഡിറ്റ്. തെരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണിക്ക് വേണ്ടി സിഡിറ്റിനെ ദുരുപയോഗപ്പെടുത്താനാണ് പാര്‍ട്ടി മുന്‍ എംപിയായ വനിതാ നേതാവിന്റെ ഭര്‍ത്താവിന് രജിസ്റ്റാര്‍ സ്ഥാനത്ത് സര്‍വീസ് നീട്ടിക്കൊടുത്തത്. ജയരാജിന്റെ തന്നെ അപേക്ഷയിലാണ് സര്‍വീസ് നീട്ടിക്കൊടുത്തതെന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഉന്നത സ്ഥാനങ്ങള്‍ പതിച്ചു നല്‍കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.