ലൈംഗികപീഡനക്കേസ്: ബിനോയ് കോടിയേരിയുടെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Jaihind Webdesk
Monday, July 1, 2019

ലൈംഗികപീഡനക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഡിൻഡോഷി സെഷൻസ് കോടതി വിധി ഇന്ന്. 27ന് കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരിയുടെ ഇടപെടൽ ഹർജി അനുവദിച്ച കോടതി, വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മുന്‍കൂർ ജാമ്യം നിഷേധിച്ചാല്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് മുംബൈ പോലീസ് നിലപാട്.

യുവതിയുടെ പരാതിക്ക് പിന്നാലെ ജൂൺ 20നാണ് ബിനോയ് മുംബൈ ഡിൻഡോഷി സെഷൻസ് കോർട്ടിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. കോടതി നിർദേശിച്ച പ്രകാരം യുവതിയുടെ അഭിഭാഷകൻ എഴുതി തയാറാക്കിയ വാദം ഇന്നു സമർപ്പിക്കും. ഇതിനൊപ്പം കൂടുതൽ തെളിവുകളും ഉണ്ടാകുമെന്നാണ് സൂചന. ഇവയെല്ലാം പരിശോധിച്ച ശേഷമാകും വിധി.

യുവതിക്കും കുട്ടിക്കും 2015ൽ ദുബായിലേക്ക് ബിനോയ് സന്ദർശക വിസ എടുത്തുനൽകിയതുള്‍പ്പെടെ കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം യുവതി കോടതിക്ക് കൈമാറിയിരുന്നു. ബിനോയിക്കെതിരെ എമിഗ്രേഷൻ വിഭാഗം തെരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇന്നുവരെ ബിനോയിയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. നേരത്തെ കേരളത്തിലെത്തിയ മുംബൈ ഓഷിവാരാ പോലീസ് കണ്ണൂരും തിരുവനന്തപുരത്തും തെരച്ചിൽ നടത്തിയെങ്കിലും ബിനോയിയെ കണ്ടെത്താനായിരുന്നില്ല.