വനിതാ മതിൽ: സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Monday, December 31, 2018

വനിതാ മതിൽ സംഘാടനത്തിന് പിന്നാലെ മന്ത്രിമാർ നീങ്ങിയതോടെ സംസ്ഥാനത്ത് ഭരണസ്തംഭനം നിലനിൽക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ ഒരു മാസമായി ഭരണ സംവിധാനം വനിത മതിലിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ നയപരിപാടികൾ ചർച്ച ചെയ്യേണ്ട മന്ത്രിസഭായോഗം പോലും മാറ്റിവെച്ചു. മതിലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പരസ്പര വിരുദ്ധമാണ്. മതിൽ എന്തിനു വേണ്ടിയാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രിക്ക് വ്യക്തതയില്ല. ശിവഗിരി തീർത്ഥാടന നവതി ആഘോഷ സമാപന ദിനത്തിൽ മതിൽ നടത്തുന്നത് ഗുരു നിന്ദയാണ്. പ്രളയ പുനർനിർമ്മാണത്തിനായി ചെലവഴിക്കണ്ടേ പണം സർക്കാർ മതിലനായി ദുർവിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ നവോത്ഥാനവുമായി സി.പി.എമ്മിന് ഒരു ഘട്ടത്തിലും ബന്ധമില്ല. വനിത മതിലിൽ പങ്കെടുക്കാത്ത ആശാ വർക്കർമാർ തൊഴിലറുപ്പ് തൊഴിലാളികൾ അംഗനവാടി ജീവനക്കാർ തുടങ്ങിയവർക്ക് കോൺഗ്രസ് സംരക്ഷണം നൽകും.

ഓഖി – പ്രളയ ദുരതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് വൻ വീഴ്ച്ചയാണ് ഉണ്ടായത്. സർക്കാർ സഹായങ്ങൾ എങ്ങുമെത്തിയിട്ടില്ല. സംസ്ഥാനത്തെ കർഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളണം. ഇതിനായി കർഷക പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടിണി പാവങ്ങളുടെ റേഷൻ അരി തട്ടിയെടക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വന്നപ്പോൾ സി.പി.എം അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ നാല് എം.പിമാരാണ് സഭയിൽ ഹാജരാകാതിരുന്നത്.

കേരളത്തിലെ തെരഞ്ഞടുപ്പ് പ്രചരണത്തിന് ജനുവരി അവസാനവാരം എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി എറണാകുളത്ത് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബുത്ത് പ്രസിഡന്റമാരുടെയും വൈസ് പ്രസിഡൻറ് മാരുടെയും യോഗം രാഹുൽ ഉദ്ഘാടനം ചെയ്യും. ജനുവരി 30 ന് കെ.പി.സി.സി നിർവ്വാഹക സമിതി യോഗം ചേരും. തുടർന്ന് 16ന് തിരുവനന്തപുരത്തും ,17ന് തൃശ്ശൂരിലും, 18ന് കണ്ണൂരിലും ഡി.സി സി അംഗങ്ങളുടെയും ബ്ലോക്ക് പ്രസിഡൻറ മാരുടെയും മേഖല യോഗങ്ങൾ നടക്കും. 22 23 തീയതികളിൽ രണ്ടു ദിവസത്തെ ശിൽപശാലയും സംഘടിപ്പിക്കും. തുടർന്ന് ഫെബ്രുവരി ഒന്നു മുതൽ 25 വരെ കെ.പി.സി.സി അധ്യക്ഷൻ എല്ലാ നിയോജക മണ്ഡലങ്ങളിലും സന്ദർശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.