വളയം പിടിക്കാനാളില്ലാതെ കെ.എസ്‍.ആർ.ടി.സി ; നിരവധി സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാരെ വലച്ച് പ്രതിസന്ധി

Jaihind Webdesk
Monday, July 1, 2019

 

എംപാനൽ ഡ്രൈവർമാരുടെ പിരിച്ചുവിടലോടെ കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷം. നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നതോടെ ഗീർഘദൂര യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ വലയുന്നു. സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെയാണ് എംപാനൽ ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സി ശനിയാഴ്ച കൂട്ടത്തോടെ പിരിച്ചുവിട്ടത്. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സര്‍ക്കാർ യോഗം വിളിച്ചിട്ടുണ്ട്.

എംപാനല്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലോടെ സംസ്ഥാനമൊട്ടാകെ നിരവധി സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സിക്ക് റദ്ദാക്കേണ്ടിവന്നത്. രാവിലെ മാത്രം നൂറോളം സര്‍വീസുകളാണ് മുടങ്ങിയത്. തെക്കന്‍ ജില്ലകളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. തിരുവനന്തപുരം ജില്ലയില്‍ മാത്രം അറുപതോളം സര്‍വീസുകളാണ് മുടങ്ങിയത്. പ്രതിസന്ധിയില്‍ ദീര്‍ഘദൂര യാത്രക്കാരുള്‍പ്പെടെയുള്ളവര്‍  വലയുകയാണ്.

അന്തർസംസ്ഥാന സ്വകാര്യബസ് സമരം ആരംഭിച്ച ശേഷം വരുന്ന ആദ്യത്തെ പ്രവൃത്തി ദിനമായതിനാൽ തന്നെ ദീർഘദൂര സർവീസുകളിലെല്ലാം വൻതിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതിനാല്‍ ഈ ഷെഡ്യൂളുകള്‍ റദ്ദാക്കേണ്ട അവസ്ഥയാണുള്ളത്. അവധിയിലുള്ള ഡ്രൈവർമാരോട് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ സർവീസുകൾ കുറവായ തെക്കൻ കേരളത്തെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചിരിക്കുന്നത്.