ഐ.എസ് ഏജന്‍റ് കാസർഗോഡ് സ്വദേശി റാഷിദ് അബ്ദുള്ള അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Jaihind Webdesk
Monday, June 3, 2019

ISIS

കേരളത്തിൽ നിന്ന് ഐ.എസിൽ ചേർന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വിവരം. യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. കേരളത്തിൽ നിന്നുള്ള ഐ.എസ് റിക്രൂട്ട്‌മെന്‍റിന്‍റെ പ്രധാന സൂത്രധാരനായിരുന്നു റാഷിദ് അബ്ദുള്ള. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐ.എസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 21 പേരെ ഐ.എസ് കേന്ദ്രത്തിൽ എത്തിച്ചത് പടന്ന സ്വദേശി അബ്ദുൽ റാഷിദ് ആയിരുന്നുവെന്നാണ് വിവരം. കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല. കേരളത്തില്‍നിന്നുള്ള ഐ.എസ് റിക്രൂട്ട്മെന്‍റിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍.ഐ.എ കണ്ടെത്തല്‍.

2016 മെയ്, ജൂൺ മാസങ്ങളിലായാണ് 21 പേരെ ഐ.എസ് കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. ആദ്യം ചന്ദേര പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. റാഷിദിന്‍റെ നേതൃത്വത്തിൽ ഐ.എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന നൂറോളം ശബ്ദ സന്ദേശങ്ങൾ ടെലിഗ്രാം ആപ്പ് വഴി എത്തിയിരുന്നു. ഇയാൾ പടന്നയിലെ പീസ് സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റർ ആയിരുന്നു. പടന്ന ഉടുമ്പുന്തല സ്വദേശിയാണ് റാഷിദ്. കേരളത്തിൽ നിന്നും ഐ.എസിൽ എത്തിയ മലയാളികളെ കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടത് ഇയാളായിരുന്നു.

റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ട വിവരം ഇന്നലെയോടെയാണ് പുറത്ത് വന്നത്. കുറാസൻ പ്രവിശ്യയിലെ ഐ.എസ് താവളം കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. മലയാളികളെ ഐ എസ് ആശയത്തിലേക്ക് ആകൃഷ്ടരാക്കാൻ രഹസ്യമായി സാമൂഹ്യ മാധ്യമങ്ങൾ വഴി ശബ്ദ സന്ദേശങ്ങൾ കൈമാറുന്നത് ഇയാളാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.