സ്കൂളുകളുടെ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം

Jaihind Webdesk
Wednesday, July 10, 2019

Kerala-High-Court-34

സ്കൂളുകളുടെ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർ‍ജികളിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറഞ്ഞിരിക്കുന്നത്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എൽപി ക്ളാസുകൾ ഒന്നു മുതൽ അഞ്ച് വരെയും , യുപി ക്ളാസുകൾ ആറ് മുതൽ എട്ട് വരെയുമാണ്. ഇതാണ് കോടതി അംഗീകരിച്ചത്. കേരളത്തിലെ എൽപി- യുപി ക്ലാസുകളുടെ ഘടനയിലും മാറ്റവും നവീകരണവും വേണം എന്നായിരുന്നു ഹ‍ർജിക്കാരുടെ വാദം. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ഫുൾ ബ‌ഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

വിവിധ മാനേജ്മെന്‍റ് പ്രതിനിധികൾ അടക്കം നാൽപ്പതോളം പേരാണ് ഹ‍ർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള നാല്‍പ്പതോളം ഹർ‍ജികളിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. ഇതോടെ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടന മാറും.

ഒരുവയസുമുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009 ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതില്‍ എല്‍പി ക്ലാസുകള്‍ ഒന്നുമുതല്‍ അഞ്ച് വരെയും യു പി ക്ലാസുകള്‍ ആറ് മുതല്‍ എട്ടുവരെയും പരിഗണിക്കണമെന്നാണ് ഉള്ളത്. എന്നാല്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ വരുത്തിയിരുന്നില്ല. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.