പിണറായി കണ്ണുരുട്ടി; പറഞ്ഞത് വിഴുങ്ങി രാജു ഏബ്രഹാം

Jaihind Webdesk
Saturday, September 1, 2018

ഡാം തുറക്കുന്നതില്‍‌ വീഴ്ച പറ്റിയിട്ടില്ലെന്ന് നിയമസഭയില്‍ പ്രസ്താവന നടത്തിയ റാന്നി എം.എല്‍.എ രാജു ഏബ്രഹാം സഭയെ തെറ്റിദ്ധരിപ്പിച്ചതായി തെളിയുന്നു. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നായിരുന്നു രാജു ഏബ്രഹാമിന്റെ ആരോപണം. അതേസമയം പ്രളയ സമയത്ത് ദുരന്ത നിവാരണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും റവന്യൂ വകുപ്പിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതായി മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ രാജു ഏബഹാം പറയുന്നതും വ്യക്തമാണ്.

ദുരന്തനിവാരണ വിഭാഗത്തെയും റവന്യൂ വകുപ്പിനെയും കുറ്റപ്പെടുത്തിയുള്ള റാന്നി എം.എൽ.എ രാജു ഏബ്രഹാമിന്റെ വാക്കുകളാണിത്. എന്നാല്‍ ഇതിന് വിപരീതമായ പ്രസ്താവനയാണ് രാജു ഏബ്രഹാം കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയത്. ഡാമുകള്‍ തുറന്നതില്‍ അപാകതയില്ലെന്നും മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയെന്ന് താന്‍ പറഞ്ഞ ഭാഗം മാധ്യമങ്ങള്‍ അടര്‍ത്തിമാറ്റിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ ഇടുക്കി ഡാമിന്റെ കാര്യത്തില്‍ ഉണ്ടായ ജാഗ്രത പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിക്ക് ഉണ്ടായില്ലെന്നും പമ്പയിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് രണ്ട് തവണ മൈക്ക് അനൌണ്‍സ്മെന്റ് ഉണ്ടായിരുന്നെന്നും എന്നാല്‍ ഡാം തുറന്നുവിട്ട 14 ന് രാത്രി ഇത്തരത്തില്‍ മുന്നറിയിപ്പ് ലഭിച്ചില്ലെന്നുമാണ് രാജു ഏബ്രാഹാം പറയുന്നത്.

https://www.youtube.com/watch?v=YxZWteNlAM4

വെള്ളം കുത്തിയൊഴുകിയപ്പോള്‍ റാന്നിയില്‍ കനത്ത നാശനഷ്ടമുണ്ടായി. 15 ന് തനിക്ക് മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ സാധിച്ചതിനാലാണ് രണ്ട് ഡാമുകളുടെ ഷട്ടര്‍ അടയ്ക്കാന്‍ സാധിച്ചതെന്നും അല്ലാത്തപക്ഷം ഏഴായിരത്തോളം പേര്‍ ഒഴുകിപ്പോകേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നെന്നും രാജു ഏബ്രഹാം പറയുന്നുണ്ട്.

ഇത്തരത്തിൽ സർക്കാർ സംവിധാനത്തെ തള്ളിപ്പറഞ്ഞ എം.എൽ.എ ഇരുട്ടിവെളുത്തപ്പോഴേക്കും പറഞ്ഞ വാക്കുകളിൽ നിന്ന് മലക്കം മറിയുകയായിരുന്നു. എം.എൽ.എ യുടെ വിവാദ പരാമർശത്തിലുള്ള മുഖ്യമന്ത്രിയുടെ അതൃപ്തിയാണ് സഭയിൽ സംസാരിക്കാനുള്ളവരുടെ ലിസ്റ്റിൽ നിന്നും രാജു ഏബ്രഹാമിനെ ഒഴിവാക്കി നിർത്തിയതെന്നും ആക്ഷേപമുണ്ട്.