രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ കമ്പനികള്‍ പൂട്ടുന്നു; അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ബിസിനസ്സില്‍ കോടികളുടെ ലാഭം

Jaihind Webdesk
Saturday, November 2, 2019

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍, എയര്‍ ഇന്ത്യ തുടങ്ങി വിവിധ മേഖലകളിലെ പലവിധ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തകയും അടച്ചുപൂട്ടുകയും ചെയ്യുന്ന സാഹചര്യത്തിലും ലാഭം അമിത് ഷായ്ക്കും മകനും. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ വെബ്‌സൈറ്റില്‍ അടുത്തിടെ സമര്‍പ്പിച്ച പുതിയ രേഖയിലാണ് ജയ് ഷായുടെ ബിസിനസ്സ് വലിയ നേട്ടം കൈവരിച്ചതായി വ്യക്തമാക്കുന്നത്. ‘ദി കാരവ’നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജയ്ഷാ പങ്കാളിയായ കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി സമര്‍പ്പിച്ച രേഖകളിലാണ് കമ്പനിയുടെ ബിസിനസിലുണ്ടായിരിക്കുന്ന വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി ഡയറക്ടര്‍ക്ക് തുല്യമായ സ്ഥാനമാണ് ജയ്ഷായ്ക്ക് കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പിയില്‍ ഉള്ളത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, 2015 നും 2019 നും ഇടയില്‍ ജയ് ഷായുടെ കുസും ഫിന്‍സെര്‍വിന്റെ മൊത്തം മൂല്യം 24.61 കോടി രൂപയായാണ് ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനധികൃത ഇളവുകളും ബാങ്കുകളില്‍ നിന്നുള്ള വമ്പന്‍ വായ്പകളുമാണ് കമ്പനിയുടെ ആസ്തിയിലുണ്ടാക്കിയ വര്‍ദ്ധനവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  സ്ഥിര ആസ്തി 22.73 കോടി രൂപയും നിലവിലെ ആസ്തി 33.05 കോടി രൂപയുമായി മൊത്തം വരുമാനം 116.37 കോടി രൂപയായും വര്‍ദ്ധിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ മോശം സാമ്പത്തിക അവസ്ഥയില്‍ മുന്നോട്ടുപോയ കുസും ഫിന്‍സെര്‍ഫിന്റെ സാമ്പത്തിക ലാഭം 2016 മുതല്‍ ഗണ്യമായ വര്‍ദ്ധിച്ചതായി കാരവന്‍ 2018 ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെയ്ഷായുടെ സ്ഥാപനത്തിന് 25 കോടി രൂപയുടെ വായ്പ ലഭിക്കാനായി 2016 ല്‍ അമിത് ഷാ തന്റെ രണ്ട് സ്വത്തുക്കളായിരുന്നു പണയമായി നല്‍കിയത്. ഓരോ വര്‍ഷവും ഒക്ടോബര്‍ 30 നകം എല്‍.എല്‍.പിഅവരുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യേണ്ടതുണ്ട്. അത്തരത്തില്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ അത് നിയമപ്രകാരം കുറ്റകരമാണ്. കൂടാതെ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വകുപ്പുണ്ട്. എന്നാല്‍ 2017, 2018 സാമ്പത്തിക വര്‍ഷങ്ങളിലെ സ്ഥാപനത്തിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ലെന്നും കാരവന്‍ റിപ്പോര്‍ട്ട് ചെയ്തു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ വെബ്‌സൈറ്റില്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കെതിരെ ബി.ജെ.പി സര്‍ക്കാരും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും നടപടി എടുത്തപ്പോഴും രണ്ട് വര്‍ഷമായി ബിസിനസ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ കുസും ഫിന്‍സെര്‍വിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.

കമ്പനിയുടെ ലാഭനഷ്ടവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്ത വര്‍ഷങ്ങളിലെല്ലാം കുസും ഫിന്‍സെര്‍വിന്റെ ബിസിനസ്സ് വളരെയധികം വര്‍ധിച്ചുവെന്ന് രേഖയില്‍ വ്യക്തമാണ്. 2015 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 3.23 കോടി രൂപയായിരുന്നു. 2019 സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് 119.61 കോടി രൂപയായാണ് ഉയര്‍ന്നത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ കുസും ഫിന്‍സെര്‍വ് എക്കാലത്തെയും ഉയര്‍ന്ന വരുമാനമായ 143.43 കോടി രൂപ നേടി.

2015 നും 2019 നും ഇടയില്‍, കുസും ഫിന്‍സെര്‍വിന്റെ മൊത്തം ആസ്തി 1.21 കോടിയില്‍ നിന്ന് 25.83 കോടി രൂപയായി വര്‍ദ്ധിച്ചു. 2017 ല്‍ സ്ഥാപനത്തിന്റെ ആസ്തി 5.17 ആയിരുന്നത് 2018 ആവുമ്പോഴേക്കും 20.25 കോടി രൂപയായി ഉയര്‍ന്നു. 2013 ല്‍ ആരംഭിച്ച സ്ഥാപനം പിന്നീടാണ് എല്‍.എല്‍.പിയിലേക്ക് മാറുന്നത്. എം.സി.എയ്ക്ക് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, 2014 സാമ്പത്തിക വര്‍ഷത്തില്‍ 23,729 രൂപയുടെ നഷ്ടമാണ് കുസും ഫിന്‍സെര്‍വിന് ഉണ്ടായത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം കമ്പനി വലിയ ലാഭത്തിലേക്ക് അടുത്തു. നികുതി കഴിച്ചുള്ള ലാഭം 1.2 കോടിയായിരുന്നു. 2016 ല്‍ 34,934 രൂപയുടെ നഷ്ടം ഉണ്ടായെങ്കിലും 2017 സാമ്പത്തിക വര്‍ഷത്തില്‍ അതിന്റെ ലാഭം 2.19 കോടി രൂപയും 2018 ല്‍ 5.39 കോടി രൂപയുമായി ഉയര്‍ന്നു.

ഏറ്റവും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1.81 കോടി രൂപയുടെ ലാഭമുണ്ടാക്കി. ബാലന്‍സ് ഷീറ്റുകള്‍ അനുസരിച്ച്, 2019 സാമ്പത്തിക വര്‍ഷത്തില്‍, സ്ഥാപനത്തിന്റെ പ്രവര്‍ത്തനച്ചെലവ് പ്രധാനമായും ഭരണപരവും അസംസ്‌കൃത വസ്തുക്കള്‍, വൈദ്യുതി, ഇന്ധനം, ഇന്‍ഷുറന്‍സ് എന്നിവയിലാണ്. ബാലന്‍സ് ഷീറ്റുകളില്‍ വേറിട്ടുനില്‍ക്കുന്ന മറ്റൊരു പ്രധാന പാരാമീറ്റര്‍ സ്ഥാപനത്തിന്റെ നിലവിലെ ആസ്തികളിലെ വളര്‍ച്ചയാണ് ഇവ ദൈനംദിന ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പണം, സ്റ്റോക്ക് എന്നിവ ഉള്‍പ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. 2015 സാമ്പത്തിക വര്‍ഷത്തിലെ 37.80 ലക്ഷം രൂപയില്‍ നിന്ന്, കുസും ഫിന്‍സെര്‍വിന്റെ നിലവിലെ ആസ്തി ഏറ്റവും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അവിശ്വസനീയമാംവിധം 33.43 കോടി രൂപയായി ഉയര്‍ന്നു. 88 മടങ്ങാണ് വര്‍ദ്ധനവ്.

സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വലിയ വായ്പകളാണ് കാരണമായത്. ഒരു വ്യക്തിയോ അല്ലെങ്കില്‍ ഒരു സ്ഥാപനമോ യഥാക്രമം ഒരു ഈട് നല്‍കിയോ നല്‍കാതെയോ ആണ് വായ്പകള്‍ അനുവദിച്ചത്. 2017- 2018 സാമ്പത്തിക വര്‍ഷത്തില്‍, കുസും ഫിന്‍സെര്‍വിന്റെ സുരക്ഷിതമല്ലാത്ത വായ്പകള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 15.68 കോടി രൂപയായി ഉയര്‍ന്നു. 2017 ലെ രേഖയില്‍ ഇവയുടെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല.