ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല; ദലിത് യുവാവിനെ ചുട്ടുകൊന്നു

Jaihind News Bureau
Tuesday, September 17, 2019

ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനു ദലിത് യുവാവിനെ ചുട്ടുകൊന്നു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മകന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ ആഘാതത്തില്‍ യുവാവിന്‍റെ മാതാവും മരിച്ചു.

ഇരുപതുകാരനായ മോനു എന്ന് വിളിക്കുന്ന അഭിഷേകാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. യുവാവിനെ മര്‍ദ്ദിച്ചതിനു ശേഷം ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. അസുഖബാധിതയായ മാതാവിന്‍റെ ചികില്‍സയ്ക്കായി 25,000 രൂപ സംഘടിപ്പിച്ച് വീട്ടിലേക്ക് മടങ്ങവേയാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹര്‍ദോയ് ജില്ലയിലെ ഭദേസയിലാണ് സംഭവം.

അതേസമയം, അഭിഷേക് പ്രണയിക്കുന്ന പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നുവെന്നും പെണ്‍കുട്ടിയുമായി സംസാരിച്ച സ്ഥലത്തിന് സമീപമാണ് അഭിഷേക് കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. പണം സമാഹരിച്ച് മടങ്ങവേ ഏതാനും പേര്‍ അഭിഷേകിനെ തടഞ്ഞുനിര്‍ത്തി പണം തട്ടിപ്പറിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ച് കത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു. യുവാവിന്‍റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ ആഘാതത്തിലാണ് മാതാവ് മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളും രണ്ട് അയല്‍വാസികളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.