ഗാന്ധി ഘാതകന്‍ ഗോഡ്സെ പറഞ്ഞത് പാഠ്യവിഷയമാക്കണമെന്ന് ഹിന്ദു മഹാസഭ

Jaihind Webdesk
Friday, November 15, 2019

ഗ്വാളിയോര്‍ : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെ വിചാരണ കാലയളവില്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പാഠ്യവിഷയമാക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. ഗോഡ്സെയെ തൂക്കിലേറ്റിയ ദിവസമായ ഇന്ന് ഗ്വാളിയോറില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം.

ഗോഡ്സെയ്ക്ക് ഒപ്പം തൂക്കിലേറ്റിയ നാരായണന്‍ ആപ്തെയെയും ചടങ്ങില്‍ ഹിന്ദു മഹാസഭാ നേതാക്കള്‍ പ്രകീര്‍ത്തിച്ചു. ഇരുവരെയും അനുസ്മരിച്ചതിന് ശേഷമാണ്  കോടതി വിചാരണക്കിടെ ഗോഡ്സെ പറഞ്ഞ കാര്യങ്ങള്‍ മധ്യപ്രദേശിലെ സ്കൂളുകളില്‍ പാഠ്യവിഷയമാക്കണമെന്ന ആവശ്യം ഹിന്ദു മഹാസഭ മുന്നോട്ടുവെച്ചത്. ആവശ്യം ഉന്നയിച്ച് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കി.

അതേസമയം സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അക്രമത്തെ മഹത്വവത്ക്കരിക്കുകയാണ് ഹിന്ദുമഹാസഭ അനുസ്മരണപരിപാടിയിലൂടെ ചെയ്തതെന്നും ഇത് എതിർക്കപ്പെടേണ്ടതാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ത്യക്കൊരു സുപ്രീം കോടതിയുണ്ടായിട്ടും ഗോഡ്സെ ദയാഹര്‍ജി നല്‍കിയത് ബ്രിട്ടീഷ് രാജ്ഞിക്കാണ്. ഗോഡ്സെയെ പോലെ തന്നെ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലാത്തവരാണ് ഇക്കൂട്ടരെന്നും മധ്യപ്രദേശ് കോൺഗ്രസ് മീഡിയാ സെൽ വൈസ് പ്രസിഡന്‍റ് ഭൂപേന്ദ്ര ഗുപ്ത കുറ്റപ്പെടുത്തി.