അന്ന് ‘ലോകബാങ്ക് ഗോ ബാക്ക്’ വിളിച്ചവര്‍ ഇന്ന് ലോക ബാങ്കിന് പിന്നാലെ

Jaihind Webdesk
Wednesday, August 29, 2018

ലോകബാങ്കിനെ നഖശിഖാന്തം എതിർത്തിരുന്നവരാണ് ഇപ്പോൾ വായ്പക്കായി ലോകബാങ്കിനെ കേരളത്തിലേക്ക് ക്ഷണിച്ചത് എന്നത് കൗതുകകരം. ഇനി രക്ഷ ലോകബാങ്ക് എന്ന കണക്കുകൂട്ടലിനെ തുടർന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ലോകബാങ്കിൽ നിന്ന് കോടികൾ വായ്പയെടുക്കാൻ തീരുമാനിച്ചത്.

യു.ഡി.എഫ് ഭരണകാലത്ത് ‘ലോകബാങ്ക് ഗോ ബാക്ക്’ വിളിച്ചവരാണ് ഇപ്പോൾസഹായം തേടി ലോകബാങ്കിന്റെ പടിവാതിലിൽ മുട്ടുന്നതെന്നതാണ് ശ്രദ്ദേയം. മറ്റുരാജ്യങ്ങളെ ചൊൽപ്പടിക്ക് നിർത്താനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഗൂഢാലോചനയാണ് വേൾഡ് ബാങ്ക് നടപ്പാക്കുന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള മുഖ്യമന്ത്രി പിണറായിവിജയനും, ധനമന്ത്രി തോമസ് ഐസകും തന്നെയാണ് ഇപ്പോൾ ചർച്ചയ്ക്ക് മുൻകൈ എടുത്തിരിക്കുന്നത്.

https://www.youtube.com/watch?v=5F9uTbsUsJw

ലോകബാങ്ക് സംഘത്തിലെ എ.ഡി.ബി പ്രതിനിധികളെ കരിഓയിൽ ഒഴിച്ചായിരുന്നു മുമ്പ് സി.പി.എമ്മും യുവജന സംഘടനകളും കേരളത്തിൽ നിന്നും ഓടിച്ചത്. എന്നാൽ കാലം അവരെ മാറ്റിചിന്തിപ്പിക്കാനും, തിരുത്തൽ വരുത്താനും പ്രേരിപ്പിച്ചിരിക്കുന്നു എന്ന് ചരിത്രകാരൻ എം.ജി.എസ് നാരായണൻ പറഞ്ഞു.

പ്രളയത്തിൽ തകർന്നടിഞ്ഞ സംസ്ഥാനത്തെ റോഡുകളുടേയും മറ്റും പുനർനിർമാണം അടക്കമുള്ള അടിസ്ഥാന വികസനത്തിനായാണ് സർക്കാർ ലോക ബാങ്കിൽ നിന്നും വായ്പയെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്. 3,000 കോടി മുതൽ 10,000 കോടി രൂപവരെ സഹായം ചോദിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. വായ്പ സ്വീകരിക്കുമ്പോഴുള്ള ഉപാധികൾ എന്തൊക്കെ എന്നുതുടങ്ങി നിരവധി ചോദ്യങ്ങൾ ബാക്കിയാണ്.