ശബരിമലയില്‍ നടയടക്കുംവരെ നിരോധനാജ്ഞ തുടരും

Jaihind Webdesk
Saturday, October 20, 2018

ശബരിമലയിലെ നിരോധനാജ്ഞ നടയടക്കുംവരെ നീട്ടി. സംഘർഷം ഉണ്ടാകുനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. തിങ്കളാഴ്ച തുലാമാസപൂജ പൂർത്തിയാക്കി നടയടയ്ക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്.

സ്ത്രീപ്രവേശനത്തിനെതിരായ  സംഘപരിവാർ സമരം അക്രമസംഭവങ്ങളിലേക്ക് നീങ്ങിയതോടെയാണ് പത്തനംതിട്ട ജില്ലാ കലക്ടർ ഈ പ്രദേശങ്ങളിൽ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സംഘർഷാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ശബരിമല നട അടയ്ക്കുന്ന ദിവസമായ തിങ്കളാഴ്ച വരെയാണ് നീട്ടിയിരിക്കുന്നത്. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്ത്. എന്നാൽ ഇപ്പോൾ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബുധനാഴ്ച അർദ്ധരാത്രി മുതൽ വെള്ളിയാഴ്ച അർദ്ധരാത്രി വരെയായിരുന്നു പത്തനംതിട്ട കളക്ടർ പി.ബി നൂഹ് നിരോധനാജ്ഞ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ സംഘർഷസാധ്യതയുള്ളതിനാൽ നിലവിൽ നിരോനാജ്ഞ പിൻവലിക്കാനാവില്ലെന്ന് കളക്ടർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകിയും പലയിടങ്ങളിലായി പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും സംഘർഷങ്ങളുണ്ടാവുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തിയ പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണ് ജില്ലാ കളക്ടർ നട അടയ്ക്കുന്നത് വരെ നിരോധനാജ്ഞ നീട്ടാൻ തീരുമാനിച്ചത്. നിലവിൽ സംഘർഷാവസ്ഥ ഉണ്ടാവാതിരിക്കാനുള്ള സജ്ജീകരണങ്ങൾ കൈകൊള്ളുന്നുണ്ടെന്നും കളക്ടർ അറിയിച്ചു.

https://youtu.be/4tDU7D0pIBE