
ലൈംഗീകാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ ഇടക്കാല ജാമ്യപേക്ഷ കോടതി തള്ളി . എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.വോട്ട് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. വോട്ട് ചെയ്യുന്നത് പൗരന്റെ അവകാശമാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല.
ലൈംഗികാതിക്രമ കേസിൽ പോലീസ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് രഞ്ജിത്തിന്റെ അഭിഭാഷകൻ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാൽ പ്രോസിക്യൂഷൻ ഈ നീക്കത്തെ ശക്തമായി എതിർത്തു. ജയിലിൽ കഴിയുന്ന പ്രതിക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന നിയമപരമായ വശമാണ് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.പരാതിക്കാരിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും രഞ്ജിത്ത് ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു.
നടിയുടെ അഭിനയം മോശമായതിനാൽ താൻ വിമർശിച്ചിരുന്നുവെന്നും സെറ്റിൽ വെച്ച് നടിയെ തിരുത്തുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിൽ. ജനുവരിയിൽ നടന്ന സംഭവത്തിൽ മാർച്ചിൽ പരാതി നൽകിയത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നുള്ളതാണ് രഞ്ജിത്ത് ജാമ്യാപേക്ഷയിലെ വാദങ്ങൾ.
എന്നാൽ ഈ വാദങ്ങളൊന്നും കോടതി കണക്കിലെടുത്തില്ല. നിലവിൽ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ വോട്ട് ചെയ്യാനുള്ള പ്രത്യേക അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.