ഒരു കുടുംബത്തിലെ ആറ് കുട്ടികളുടെ മരണം ; മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു ; അസ്വാഭാവികതയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Jaihind News Bureau
Wednesday, February 19, 2020

മലപ്പുറം : തുടർ മരണങ്ങളുണ്ടായ മലപ്പുറം തിരൂരിൽ ഇന്നലെ മരിച്ച കുട്ടിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഇക്കാര്യം പോലീസിനെ അറിയിച്ചു. മരണം സംബന്ധിച്ച കൂടുതൽ വ്യക്തതക്ക് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.

9 വർഷത്തിനിടെ ആറ് കുട്ടികളാണ് തിരൂരിൽ മരിച്ചത്. ഇന്നലെ മരിച്ച 93 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികൾ ഇന്നലെ തന്നെ പൂർത്തിയാക്കിയിരുന്നു. ആർ.ഡി.ഒ, ഡി.വൈ.എസ്.പി, ഫോറൻസിക് സർജൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ കുട്ടിയുടേത് സ്വാഭാവിക മരണമാണെന്ന പ്രാഥമിക വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ദുരൂഹതകളില്ലെന്നും ബലപ്രയോഗം നടന്നതിന്‍റെയോ വിഷാംശത്തിന്‍റെയോ അടയാളങ്ങളില്ലെന്നും പോലീസിനെ ധരിപ്പിച്ചു.

എന്നാൽ മരണം സംബന്ധിച്ച കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി ആന്തരികാവയവങ്ങൾ വിദഗ്ദ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാകും അന്തിമ റിപ്പോർട്ട് തയാറാക്കുക. മറ്റ് കുട്ടികളുടെ മരണങ്ങളും സമാനരീതിയിലാണെന്ന് ബന്ധുക്കൾ നേരത്തെ തന്നെ പോലീസിനെ അറിയിച്ചിരുന്നു. ചികിത്സാ രേഖകളും അനുബന്ധ വിശദാംശങ്ങളും ബന്ധുക്കൾ പോലീസിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടെ പരിശോധിച്ചാകും പോലീസിന്‍റെ തുടരന്വേഷണം. ഏത് വിധത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്ന് ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്.