കണ്ണൂരില്‍ വീണ്ടും സി.പി.എം ആക്രമണം : മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ക്ക് പരിക്ക് ; രാജീവ് ഭവന്‍ അടിച്ചുതകർത്തു

Jaihind News Bureau
Sunday, December 15, 2019

കണ്ണൂർ കടമ്പൂരിൽ കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ സി.പി.എം അക്രമം. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്. കടമ്പൂർ ഹൈസ്കൂളിന് സമീപത്തെ രാജീവ് ഭവൻ സി.പി.എം പ്രവർത്തകർ അടിച്ചു തകർത്തു. കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അഭിനവ്, കടമ്പൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ അനിൽ കുമാർ, യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം സെക്രട്ടറി ശ്രീരാഗ് എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

കടമ്പൂർ ഗ്രാമപഞ്ചായത്ത് മെംബർ സോനയുടെ മകനാണ് അഭിനവ്. കാടാച്ചിറയിൽ നടന്ന കോൺഗ്രസ് പ്രകടനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഒരു സംഘം സി.പി.എം പ്രവർത്തകർ അഭിനവിനെ മർദിച്ചത്. തലയ്ക്ക് പരിക്കേറ്റ അഭിനവ് ബോധരഹിതനായി. ഇതിന് ശേഷമാണ് ശ്രീരാഗിനും അനിൽകുമാറിനും നേരെ അക്രമം നടന്നത്. പരിക്കേറ്റ മൂവരും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.

സി.പി.എം അക്രമികള്‍ അടിച്ചുതകര്‍ത്ത രാജീവ് ഭവന്‍റെ ജനാല

കടമ്പൂരിലെ രാജീവ് ഭവനിൽ അതിക്രമിച്ച് കയറിയ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാജീവ് ഭവന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. കടമ്പൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.ഒ രാജേഷ് പറഞ്ഞു. അക്രമത്തിൽ പങ്കാളികളായ സി.പി.എം പ്രവർത്തകർക്കെതിരെ നടപടി പൊലീസ് സ്വീകരിക്കണമെന്നും സി.ഒ രാജേഷ് ആവശ്യപ്പെട്ടു.