വിരമിച്ച ഉദ്യോഗസ്ഥന് ഹോർട്ടി കോർപ് എം.ഡിയായി നിയമനം; ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സര്‍ക്കാർ നടപടി വിവാദത്തില്‍

Jaihind Webdesk
Wednesday, August 28, 2019

വിരമിച്ച ഉദ്യോഗസ്ഥനെ ഉന്നത സ്ഥാനത്ത് നിയമിച്ച സർക്കാർ നടപടി വിവാദത്തിൽ. ഹോർട്ടി കോർപ്പ് എം.ഡി സ്ഥാനത്താണ് സർവീസിൽ നിന്ന് വിരമിച്ച ഉദ്യാഗസ്ഥനെ സർക്കാർ നിയമിച്ചത്. സിപി.ഐ അനുകൂല സംഘടനാ നേതാവായ സജീവിനെയാണ് സർവീസ് കാലാവധി നീട്ടി നൽകി എം.ഡിയായി പുനർനിയമനം നൽകിയത്. സി.പി.ഐ നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് സംഘടനാ നേതാവിനെ ഉന്നത സ്ഥാനത്ത് നിയമിച്ചത്.

ഹോർട്ടി കോപ്പിലെ അസിസ്റ്റന്‍റ് ഡയറക്ടറും സി.പി.ഐ അനുകൂല സംഘടനാ നേതാവുമായ ജെ.സജീവിനെ ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടറായി നിർമിച്ച നടപടിയാണ് പുതിയ വിവാദത്തിന് വഴി വെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 31 നാണ് ജെ.സജീവിനെ ഹോർട്ടി കോർപ്പ് എം.ഡിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഒരു വർഷത്തേക്കായിരുന്നു നിയമനം. സജീവ് സർവീസിൽ നിന്ന് വിരമിക്കാൻ കഷ്ട്ടിച്ച് രണ്ട് മാസം മാത്രം ശേഷിക്കെയായിരുന്നു ഉത്തരവ് പുറത്തിറക്കിയത്. രണ്ട് മാസത്തിന് ശേഷം സജീവ് സർവീസിൽ നിന്നും വിരമിക്കും എന്ന കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് ഒരു വർഷത്തേക്ക് എം.ഡിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത് എന്നതാണ് വിചിത്രമായ വസ്തുത.

എം.ഡി നിയമനത്തിന് പിന്നാലെ 31.7.2019 ൽ സജീവ് സർവീസിൽ നിന്ന് വിരമിച്ചു. പിന്നാലെ പുതിയ ഉത്തരവ് പുറത്തിറക്കി. 1.7 .2019 മുതൽ 2.6.2020 വരെ എം.ഡിയായി നിയമിച്ചുകൊണ്ടുള്ളതായിരുന്നു പുതിയ ഉത്തരവ്. പുനർനിയമന വ്യവസ്ഥ പ്രകാരമായിരുന്നു നിയമനം. സി.പി.ഐ അനുകൂല സംഘടനാ നേതാവായ സജീവിന് വേണ്ടി സി.പി.ഐ നേതൃത്വം നേരിട്ട് ഇടപെടുകയായിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മകന്‍റെ പ്രത്യേക താൽപര്യവും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. സർവീസിൽ നിന്ന് വിരമിച്ചവരെ വീണ്ടും നിയമിക്കുന്നത് അഴിമതിക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നേരത്തെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിനെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഇഷ്ടക്കാർക്കും സംഘടനാ നേതാക്കൾക്കുമൊക്കെ ഉന്നത സ്ഥാനത്ത് നിയമനം നൽകുന്ന നടപടി സർക്കാർ തുടരുന്നത്.