വീണ്ടും ബന്ധുനിയമന വിവാദത്തിൽ കുരുങ്ങി സർക്കാർ

Jaihind News Bureau
Thursday, November 28, 2019

സംസ്ഥാനത്ത് വീണ്ടും ബന്ധു നിയമനം. സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ മകൾക്കും ഡ്രൈവർക്കും സംസ്ഥാന സഹകരണ യൂണിയനിൽ സ്ഥിര നിയമനം നൽകി.സി.പി എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണൻ നായരുടെ ഡ്രൈവർക്കും അനധികൃതമായി നിയമനം നൽകി. കോലിയക്കോട് കൃഷ്ണൻ നായർ കൺവീനറായ കമ്മിറ്റിയാണ് അനധികൃത നിയമനങ്ങൾ നടത്തിയിരിക്കുന്നത്.
നിയമന ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന്.

സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളുടെ അഫിലിയേഷനും സഹകരണ വിദ്യാഭ്യാസവും നൽകുന്ന സ്ഥാപനമായ സംസ്ഥാന സഹകരണ യൂണിയനിലാണ് അനധികൃത നിയമനം നടത്തിയിരിക്കുന്നത്.സി പി.എം സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണൻ നായർ
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായിരിക്കെയാണ് സംസ്ഥാന സഹകരണ യൂണിയനിലെ ഈ നിയമനങ്ങൾ. പത്ത് നിയമനങ്ങളാണ് സംസ്ഥാന സഹകരണ യൂണിയനിൽ നടത്തിയത്.

നാല് എൽ ഡി ക്ലർക്ക്, നാല് ഓപ്പറേറ്റീവ് ഇൻസ്‌ട്രക്റ്റർ, രണ്ട് ഡ്രൈവർമാർ എന്നീ തസ്ഥിരയിലാണ് സ്ഥിരം നിയമനം നൽകിയിരിക്കുന്നത്. പട്ടികയിൽ ഏറെയും പാർട്ടി അംഗങ്ങളും അവരുടെ ബന്ധുക്കളുമാണ്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ മകൾ ദീപയ്ക്ക് ക്ലറിക്കൽ തസ്ഥിയയിൽ സ്ഥിര നിയമനം നൽകി.

അദ്ദേഹത്തിന്‍റെ ഡ്രൈവറായിരുന്ന രതീഷിനും നിയമനം നൽകിയിട്ടുണ്ട്. കോലിയക്കോട് കൃഷ്ണൻ നായരുടെ ഡ്രൈവർ രഞ്ജിത്താണ് അനധികൃതമായി സ്ഥിരം നിയമനം നേടിയ മറ്റൊരാൾ.

കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകൾ, അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവിടങ്ങളിലെയെല്ലാം നിയമനങ്ങൾ പി എസ് സി വഴിയാണ് നടത്തുന്നത്. എന്നാൽ സംസ്ഥാന സഹകരണ യൂണിയനിലെ നിയമനങ്ങൾ ഇതുവരെ പി എസ് സിക്ക് വിട്ടിട്ടില്ല. മറ്റ് ഏജൻസികളെക്കൊണ്ട് പരീക്ഷ നടത്തുകയും സ്വന്തമായി അഭിമുഖം നടത്തി നിയമനം നൽകുകയുമാണ് സംസ്ഥാന സഹകരണ യൂണിയനിൽ ചെയ്യുന്നത്. ഇത് വ്യാപകമായി പാർട്ടിക്കാരെയും അവരുടെ ബന്ധുക്കളെയും തിരികി കയറ്റുന്നതിനാണെന്നാണ് ഉയരുന്ന ആക്ഷേപം.