ജേക്കബ്ബ് തോമസിനെ തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പിന്‍റെ ശുപാർശ

Jaihind News Bureau
Friday, August 30, 2019

Jacob-Thomas

ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പിന്‍റെ ശുപാർശ. അഡ്മിനിസ്റേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നൽകേണ്ടന്നും സർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ഫയൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. വിഷയത്തിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

ഡി.ജി.പി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തേമസിനെ സസ്പെന്‍ഷനില്‍ ഏറെക്കാലം പുറത്തു നിര്‍ത്താനാകില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ വിധിയെ തുടര്‍ന്നാണ് തിരിച്ചെടുക്കാമെന്നുള്ള ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ചീഫ് സെക്രട്ടറിക്കു കൈമാറിയ ഫയലില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. ട്രിബ്യൂണലിന്‍റെ തീരുമാനമുണ്ടായിട്ടും സംസ്ഥാനം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നു ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങിയത്. മൂന്നുമാസം മുന്‍കൂര്‍ നോട്ടിസ് നല്‍കണമെന്ന കാലപരിധി പാലിക്കാത്തതിനാല്‍ സ്വയം വിരമിക്കല്‍ അപേക്ഷ അനുവദിക്കാനാവില്ലെന്നു കേന്ദ്രം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. വി.ആര്‍.എസ് നല്‍കാനാവില്ലെന്നായിരുന്നു സംസ്ഥാനത്തിന്‍റേയും നിലപാട്. അദ്ദേഹത്തിനെതിരെയുള്ള വിജിലൻസ്, ക്രൈംബ്രാഞ്ച് കേസുകളുടെയും സർക്കാരിനെ വിമർശിച്ചുവെന്ന കേസിലുള്ള സസ്പെൻഷന്റെയും രേഖകൾ സംസ്ഥാന സർക്കാർ കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിനു നൽകിയിരുന്നു. തിരിച്ചെടുക്കാന്‍ തീരുമാനിച്ചാലും വിജിലന്‍സ്,ക്രൈംബ്രാഞ്ച് കേസുകള്‍ ചൂണ്ടികാട്ടി അപ്രധാന പദവികള്‍ നല്‍കുമെന്നാണ് സൂചന.‌ 2017 ഡിസംബര്‍ മുതൽ രണ്ടു വർഷം വിവിധ കാരണങ്ങൾ കാട്ടിയാണ് ജേക്കബ്ബ് തോമസിനെ തുടർച്ചയായി സസ്പെൻറ് ചെയ്തതത്.