സ്പ്രിങ്ക്ളർ : മുഖ്യമന്ത്രി പിണറായി വിജയന്‍റെ അമേരിക്കൻ യാത്രകളും സംശയത്തിന്‍റെ നിഴലിൽ

Jaihind News Bureau
Monday, April 20, 2020

ഡാറ്റ ഇടപാടിൽ വീണ വിജയന്‍റെ കമ്പനിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ശക്തമാകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അമേരിക്കൻ യാത്രകളും സംശയത്തിന്‍റെ നിഴലിൽ. സ്പ്രിങ്ക്ളർ കമ്പനിയുമായുള്ള ചർച്ചകൾ നടന്നതും ധാരണകൾ രൂപപ്പെട്ടതും ഈ യാത്രകളിൽ ആണെന്നാണ് സംശയം. വീണ വിജയൻ അടക്കമുള്ള കുടുംബാംഗങ്ങളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

2018 ലാണ് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് തവണ അമേരിക്ക സന്ദർശിക്കുന്നത്. ജൂലൈയിലെ ഔദ്യോഗിക സന്ദർശനം 4 ദിവസമായിരുന്നു. പിന്നീട് 9 ദിവസം കൂടി നീട്ടി എടുത്ത് സ്വകാര്യ സന്ദർശനമാക്കി മാറ്റി. ഈ യാത്രയിൽ മകൾ വീണയും ഭാര്യ കമലയും അടക്കമുള്ള കുടുംബം കൂടെ ഉണ്ടായിരുന്നു. സ്പ്രിങ്ക്ളർ കമ്പനിയുമായി അമേരിക്കയിൽ വെച്ചാണ് ആദ്യ ചർച്ചകൾ നടന്നത് എന്ന ഐ ടി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഇതോടൊപ്പം ചേർത്ത് വായിക്കാം. എന്നാൽ സ്പ്രിങ്ക്ളർ സി ഇ ഒ ആയ മലയാളി കൊവിഡ് കാലത്ത് ഇങ്ങോട്ട് വിളിച്ച് സഹായം വാഗ്ദാനം ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ അവകാശ വാദം.

പ്രളയത്തിന് പിന്നാലെ സെപ്റ്റംബറിലായിരുന്നു രണ്ടാം അമേരിക്കൻ സന്ദർശനം. ഈ സന്ദർശനങ്ങളിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയിൽ വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുത്തവർ ഇപ്പോഴത്തെ വിവാദങ്ങളിലും പേരുകാരാണ്. വീണ വിജയന്റെ എക്സലോജിക് കമ്പനിയുടെ കൺസൾട്ടന്‍റായ അമേരിക്കൻ ഐ ടി വിദഗ്ധനാണ് സ്പ്രിങ്ക്ളർ ഇടപാടിന്റെ സൂത്രധാരൻ എന്നാണ് ലഭിക്കുന്ന സൂചന. പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്ന ബഹുരാഷ്ട്ര കൺസൾട്ടൻസി കമ്പനിയുമായി ഇയാൾക്ക് ബന്ധമുണ്ട്. കേരള സർക്കാരിന്റെ ചില വൻകിട പദ്ധതികളിൽ പ്രൈസ് വാട്ടർ കൂപ്പേഴ്സ് ഭാഗമാണ് എന്നതും വ്യക്തം. എന്തായാലും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നത്. സ്പ്രിങ്ക്ളർ ഇടപാടിന്റെ കാണാപ്പുറങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ.

https://youtu.be/abjOF0t76EQ