വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്‍റെ മരണം : ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താനാവാതെ ക്രൈംബ്രാഞ്ച്; ഒളിവിലെന്ന് സൂചന

Jaihind Webdesk
Friday, June 7, 2019

വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താനാവാതെ ക്രൈംബ്രാഞ്ച്. ഇന്നലെ തൃശ്ശൂരില്‍ തെളിവെടുപ്പിന് എത്തിയ സംഘത്തിന് ഡ്രൈവര്‍ അര്‍ജ്ജുന്‍റെ മൊഴിയാണ് രേഖപ്പെടുത്താനാവാഞ്ഞത്. അപകടം നടന്ന ദിവസം വാഹനം അമിത വേഗതയിൽ ഓടിച്ച ഡ്രൈവര്‍ ഒളിവിലാണെന്നും സൂചനയുണ്ട്.

ഇതിനു പുറമേ സ്വർണ്ണക്കടത്ത് കേസിൽപ്പെട്ട പ്രകാശൻ തമ്പി, വിഷ്ണു എന്നിവരുമായി പൂന്തോട്ടം അയുർവേദ ആശുപത്രി ഉടമയുടെ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അതേസമയം,  ജ്യൂസ് കുടിച്ച കടയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി ശേഖരിച്ചുവെന്ന് കട ഉടമ മൊഴി നല്‍കി.

ഇയാള്‍ അസമിലാണുള്ളതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അപകടത്തില്‍ പരുക്കേറ്റ അര്‍ജുന്‍ ദൂരയാത്രയ്ക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

അപകടസമയത്ത് വാഹനമോടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന മൊഴി ലഭിച്ചിരുന്നു. അപകടമുണ്ടായ സമയത്ത് അര്‍ജുന്‍ വാഹനമോടിച്ചത് അമിത വേഗതയിലായിരുന്നുവെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നും 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കഴക്കൂട്ടത്ത് എത്താനെടുത്തത് 2 മണിക്കൂറും 37 മിനിറ്റും മാത്രമാണ്. സ്പീഡ് ക്യാമറാ ദൃശ്യങ്ങളില്‍ നിന്നാണ് ഈ തെളിവ് ലഭിച്ചത്.

അപകടസമയത്ത് ഒപ്പം ഉണ്ടായിരുന്ന ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനായിരുന്നു കാര്‍ ഓടിച്ചതെന്നാണ്. എന്നാല്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ അര്‍ജ്ജുന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തുനിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു അര്‍ജുന്‍റെ മൊഴി.

ഈ മൊഴി തെറ്റാണെന്ന് സ്ഥിരീകരിക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു അന്വേഷണ സംഘം തൃശൂരിലെത്തി അര്‍ജ്ജുന്‍റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.

പാലക്കാടാണ് അര്‍ജുന്‍ ഉള്ളതെന്നായിരുന്നു തൃശൂരിലെ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ പാലക്കാട് എത്തിയപ്പോള്‍ അര്‍ജുന്‍ അവിടെയുണ്ടായിരുന്നില്ല. എവിടെയാണെന്ന് കൃത്യമായി അറിയില്ലെന്നാണ് പാലക്കാടുള്ളവര്‍ മൊഴി നല്‍കിയത്.

വലതുകാലിനടക്കം ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജുന്‍ നാടുവിട്ട് പോയത് വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.