
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസിന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 265 റൺസെന്ന ഹിമാലയൻ ലക്ഷ്യം വെറും 18.5 ഓവറിൽ മറികടന്ന് പഞ്ചാബ് കിംഗ്‌സ് അവിശ്വസനീയ ജയം സ്വന്തമാക്കി. 67 പന്തിൽ പുറത്താകാതെ 152 റൺസ് നേടിയ കെ.എൽ രാഹുലിന്റെ റെക്കോർഡ് പ്രകടനവും മത്സരത്തിൽ നിഷ്പ്രഭമായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ്, കെ.എൽ രാഹുലിന്റെയും നിതീഷ് റാണയുടെയും വെടിക്കെട്ട് ബാറ്റിംഗിലൂടെ 20 ഓവറിൽ അടിച്ചുകൂട്ടിയത് 264 റൺസ്. 152 റൺസ് നേടിയ കെ.എൽ രാഹുൽ ഐപിഎല്ലിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും സ്വന്തമാക്കി. എന്നാൽ ഈ കൂറ്റൻ ലക്ഷ്യം പഞ്ചാബ് കിംഗ്‌സിന് മുന്നിൽ വെറും കുട്ടിക്കളിയായി മാറി.
അതേസമയം പ്രഭ്സിമ്രാൻ സിംഗും (26 പന്തിൽ 76) പ്രിയാൻഷ് ആര്യയും (17 പന്തിൽ 43) ചേർന്ന് പവർപ്ലേയിൽ തന്നെ സ്കോർ 100 കടത്തി.മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീണെങ്കിലും നായകൻ ശ്രേയസ് അയ്യർ (36 പന്തിൽ 71) ടീമിനെ മുന്നിൽ നിന്ന് നയിച്ചു. നേഹൽ വധേരയുടെ പിന്തുണ കൂടി ചേർന്നതോടെ 7 പന്ത് ബാക്കിനിൽക്കെ പഞ്ചാബ് ചരിത്ര വിജയം കുറിച്ചു.
264 റൺസ് നേടിയിട്ടും തോൽവി വഴങ്ങേണ്ടി വന്നത് ഡൽഹി ബൗളർമാർക്ക് വലിയ തിരിച്ചടിയായി. എന്നാൽ ഈ അവിശ്വസനീയ ജയത്തോടെ ടൂർണമെന്റിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ് പഞ്ചാബ് കിംഗ്‌സ്. വരും മത്സരങ്ങളിലും ഇതേ ബാറ്റിംഗ് കരുത്ത് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.