
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമം നടന്നിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്ന ഗൺമാന്റെ പരാതി ഇതോടെ പൂർണ്ണമായും തള്ളപ്പെട്ടു. കേസിൽ പ്രതികളായ അഞ്ച് കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി രണ്ടാഴ്ചയിലധികം ജയിലിലടച്ച സംഭവത്തിൽ ഇതോടെ പോലീസും സർക്കാരും പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മൊഴി നൽകാതിരുന്ന മന്ത്രി, രണ്ട് ദിവസം മുൻപാണ് അന്വേഷണ സംഘത്തിന് വിശദമായ മൊഴി കൈമാറിയത്.
പെരിങ്ങോത്ത് മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവിനെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചതിനെത്തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം ശക്തമായത്. ഏകദേശം രണ്ട് മിനിറ്റോളം പ്ലാറ്റ്ഫോമിൽ ഉണ്ടായ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മന്ത്രി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ അവിടെയെത്തുകയും ചെയ്തിരുന്നു. പിന്നീട് രാത്രിയോടെ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിറ്റേന്ന് തന്നെ സ്വന്തം കാറിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു.
ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലോ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ടൗൺ പോലീസിന്റെ മൊഴിയിലോ, റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിലോ വധശ്രമത്തിന് തെളിവുണ്ടായിരുന്നില്ല. വധശ്രമം നടന്നുവെന്ന് വരുത്തിത്തീർക്കാൻ ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കടുത്ത വകുപ്പുകൾ ചുമത്തി പ്രതികളെ റിമാൻഡ് ചെയ്തത്. മന്ത്രിയുടെ പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ വധശ്രമക്കുറ്റം ഒഴിവാക്കി സാധാരണ വകുപ്പുകൾ മാത്രം ചേർത്താവും റെയിൽവേ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക.