ബാങ്കിംഗ് മേഖലയ്ക്ക് ‘ക്ലോഡ് മൈത്തോസ്’ ഭീഷണി; രാജ്യം അതീവ ജാഗ്രതയിൽ; കർശന നിർദ്ദേശവുമായി ധനമന്ത്രാലയം

Jaihind News Bureau
Saturday, April 25, 2026

ബാങ്കിംഗ് മേഖലയ്ക്ക് ‘ക്ലോഡ് മൈത്തോസ്’ എഐ ഭീഷണി. ആന്ത്രോപിക് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി വികസിപ്പിച്ചെടുത്ത ‘ക്ലോഡ് മൈത്തോസ്’ എന്ന അത്യാധുനിക എഐ മോഡല്‍ ഉയര്‍ത്തുന്ന സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടാന്‍ ബാങ്കുകള്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ ഈ എഐ മോഡല്‍ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ധനമന്ത്രാലയവും റിസര്‍വ് ബാങ്കും വിശദമായ പഠനം നടത്തിവരികയാണ്.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈബര്‍ സെക്യൂരിറ്റി AI മോഡലായാണ് ക്ലോഡ് മൈത്തോസിനെ ആന്ത്രോപിക് വിശേഷിപ്പിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വെബ് ബ്രൗസറുകളിലും മനുഷ്യര്‍ക്ക് കണ്ടെത്താന്‍ കഴിയാതിരുന്ന സുരക്ഷാ പിഴവുകള്‍ പോലും നിമിഷനേരം കൊണ്ട് കണ്ടെത്താന്‍ ഈ മോഡലിന് സാധിക്കും. ഇതിന്റെ അമിതമായ പ്രഹരശേഷി കണക്കിലെടുത്ത് ആന്ത്രോപിക് ഈ സാങ്കേതികവിദ്യ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നില്ല. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട 40 കമ്പനികള്‍ക്ക് മാത്രമാണ് ഇതിലേക്ക് പ്രവേശനം നല്‍കിയിരുന്നത്.

എന്നാല്‍, ഈയിടെ ചില അനധികൃത ഗ്രൂപ്പുകള്‍ ക്ലോഡ് മൈത്തോസിലേക്ക് പ്രവേശനം നേടിയെന്ന റിപ്പോര്‍ട്ടുകളാണ് ലോകമെമ്പാടുമുള്ള ബാങ്കിംഗ് മേഖലയെ ആശങ്കയിലാഴ്ത്തുന്നത്. തെറ്റായ കൈകളില്‍ എത്തിയാല്‍ ഏത് വലിയ സുരക്ഷാ സംവിധാനത്തെയും തകര്‍ക്കാന്‍ ഈ അക മോഡലിന് സാധിക്കുമെന്നതാണ് പ്രധാന വെല്ലുവിളി.

ക്ലോഡ് മൈത്തോസ് ഉയര്‍ത്തുന്ന വെല്ലുവിളി സമാനതകളില്ലാത്തതാണ്. ആന്ത്രോപിക് പറയുന്നതനുസരിച്ച്, ഒരു സാധാരണ ലാപ്‌ടോപ്പ് ഉള്ള ആര്‍ക്കും ക്ലോഡ് മൈത്തോസ് ഉപയോഗിച്ച് വലിയ ഓര്‍ഗനൈസേഷനുകളെ ഹാക്ക് ചെയ്യാന്‍ സാധിക്കും. അതായത്, ഹാക്കിംഗില്‍ വലിയ അറിവില്ലാത്തവര്‍ക്ക് പോലും മൈത്തോസിന്റെ സഹായത്തോടെ അതീവ സുരക്ഷയുള്ള സിസ്റ്റങ്ങളിലേക്ക് നുഴഞ്ഞുകയറാമെന്നതാണ് പ്രധാന ഭീഷണി. സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍ പോലും അറിയാത്ത സുരക്ഷാ പിഴവുകള്‍ കണ്ടെത്താന്‍ മൈത്തോസിന് കഴിയും. ഈ പിഴവുകള്‍ പരിഹരിക്കുന്നതിന് മുന്‍പ് തന്നെ ക്രിമിനലുകള്‍ ഇത് ഉപയോഗിച്ച് ആക്രമണം നടത്തിയാല്‍ അത് തടയുക അസാധ്യമാകും. ബാങ്കിംഗ് ശൃംഖലകളെയും ഓഹരി വിപണികളെയും ലക്ഷ്യമിട്ട് മൈത്തോസ് ഉപയോഗിക്കപ്പെട്ടാല്‍, അത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ തന്നെ തകര്‍ക്കാന്‍ കെല്പുള്ളതാണ്. ഈ സൈബര്‍ ഭീഷണികള്‍ നേരിടാന്‍ ഇന്ത്യയും പ്ര്‌ത്യേക റെസ്‌പോണ്‍സ് ടീമിനെ രൂപീകരിച്ചു. അമേരിക്കന്‍ സര്‍ക്കാരും സമാനമായ ആശങ്ക പ്രകടിപ്പിക്കുകയും വാള്‍സ്ട്രീറ്റ് ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ സൈബര്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുന്ന നടപടികള്‍ പ്രതീക്ഷിക്കാം.