പാമ്പുകടിയേറ്റ് രണ്ടു പേർ മരിച്ച സംഭവം: ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്ന് കെ.സി. വേണുഗോപാൽ.

Jaihind News Bureau
Friday, April 24, 2026

കായംകുളത്ത് പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിലും, തിരുവനന്തപുരത്ത് പിഞ്ചു കുഞ്ഞിന് ജീവൻ നഷ്ടമായതിലും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ സമാന പിഴവുകൾ ഉണ്ടായതായി രോഗികളുടെ കുടുംബങ്ങൾ ആരോപിക്കുന്ന സാഹചര്യത്തിൽ ഉടനടി കൃത്യമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‌കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി. മുഖ്യമന്ത്രിക്ക് കത്ത് നൽകി. രണ്ട് പേരെയും ആശുപതിയിൽ പ്രവേശിച്ചപ്പോൾ തന്നെ പാമ്പ് കടിയേറ്റതാണെന്ന് കുടുംബങ്ങൾ അറിയിച്ചിട്ടും ആന്റി വെനം നല്കാൻ ഡോക്ടർമാർ തയ്യാറാകാതിരുന്നതാണ് മരണ കാരണമെന്ന ആരോപണം നമ്മുടെ ആരോഗ്യ മേഖലയുടെ ഗൗരവകരമായ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആരോഗ്യ മേഖലയുടെ വീഴ്ച മൂലമുണ്ടായ ഈ മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സർക്കാർ ഉടനടി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നല്കാൻ തയ്യാറാകണമെന്നും കെസി വേണുഗോപാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അപകട സാധ്യത പലമടങ്ങ് വർദ്ധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ, ഇനിയൊരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു:

ആന്റിവെനം ലഭ്യത ഉറപ്പാക്കൽ: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ആന്റിവെനം (Anti-venom) സൗകര്യം സജ്ജമാക്കാൻ സർക്കാർ തയ്യാറാകണം. പ്രത്യേകിച്ചും, പാമ്പിന്റെ ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ താലൂക്ക് ആശുപത്രികളിൽ ആന്റിവെനം സ്റ്റോക്ക് ഉണ്ടെന്നും ജീവൻരക്ഷാ സൗകര്യങ്ങൾ പര്യാപ്തമാണെന്നും കൃത്യമായ ഇടവേളകളിൽ ഉറപ്പുവരുത്തണം.

സംസ്ഥാനതല ഹെൽപ്പ്‌ലൈൻ ഡെസ്ക്: അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് പെട്ടെന്ന് സഹായം ലഭ്യമാക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി സംസ്ഥാന തലത്തിൽ ഒരു 24×7 ഹെൽപ്പ്‌ലൈൻ ഡെസ്ക് ആരംഭിക്കുക. ഇതിനായി ഒരു ടോൾ ഫ്രീ നമ്പർ (Toll-free number) അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ട്.

ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം: പാമ്പുകടിയേറ്റുള്ള ചികിത്സയിൽ നിർണ്ണായകമായ ആദ്യ മണിക്കൂറുകളിൽ കാലതാമസം ഒഴിവാക്കുന്നതിനായി ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും ആധുനികവും ശാസ്ത്രീയവുമായ പ്രത്യേക പരിശീലനം ലഭ്യമാക്കുക.

അശാസ്ത്രീയ ചികിത്സകൾക്കെതിരെയുള്ള ക്യാമ്പയിൻ: പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ചും, എത്രയും വേഗം ആശുപത്രിയിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക. അശാസ്ത്രീയമായ ചികിത്സകൾക്ക് വിധേയരായി ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കപ്പെടണം.

ജനകീയ ബോധവൽക്കരണം: ജനങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ, ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും സമഗ്രമായ ബോധവൽക്കരണ പരിപാടികൾ വിപുലീകരിക്കുക.

ഓരോ ജീവനും നമുക്ക് വിലപ്പെട്ടതാണ്; പ്രത്യേകിച്ചും നമ്മുടെ നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളുടെ ജീവൻ. സമകാലിക സാഹചര്യത്തിന്റെ തീവ്രത പൂർണ്ണമായും ഉൾക്കൊണ്ട്, ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ ഇനിയും ആവർത്തിക്കാതിരിക്കാൻ മേൽപ്പറഞ്ഞ വിഷയങ്ങളിൽ അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് വേണുഗോപാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു