
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി 11 ദിവസം പിന്നിട്ടിട്ടും പോളിങ് സംബന്ധിച്ച അന്തിമ കണക്കുകള്‍ പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി വോട്ട് ചെയ്തവരുടെ കൃത്യമായ കണക്ക് നല്‍കാന്‍ വൈകുന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഒരാഴ്ച മുമ്പ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ 79.63 ശതമാനം എന്ന ഏകദേശ കണക്ക് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.
തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈകാര്യം ചെയ്തിരുന്ന kerala.electone.in എന്ന സോഫ്റ്റ്വേര്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രവര്‍ത്തനരഹിതമായത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് അപ്ലോഡ് ചെയ്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ കാണാനോ ലോഗിന്‍ ചെയ്യാനോ റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും നിലവില്‍ സാധിക്കുന്നില്ല. പതിനായിരത്തിലേറെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി ഉയരുകയും വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയും ചെയ്യുമ്പോഴാണ് സോഫ്റ്റ്വേര്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പോളിങ് കണക്കുകള്‍ വൈകുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. സര്‍വീസ് വോട്ടുകള്‍, ഉദ്യോഗസ്ഥരുടെ വോട്ടുകള്‍ എന്നിവയുടെ എണ്ണം അന്തിമമാക്കാത്തതാണ് വൈകാന്‍ കാരണമായി പറയുന്നത്. എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനത്തെ കണക്കുകള്‍ അംഗീകരിച്ചാലേ വിവരങ്ങള്‍ പുറത്തുവിടൂ എന്നാണ് നിലവിലെ വിശദീകരണം. വോട്ടെണ്ണിയ ശേഷം മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ എന്ന നിലപാടിലാണ് അധികൃതര്‍.