കെഎസ്ആര്‍ടിസിയെ ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് മോചിപ്പിക്കും; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാര്‍ക്കെതിരെ നടപടി: സണ്ണി ജോസഫ്

Jaihind News Bureau
Tuesday, February 24, 2026

 

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കെഎസ്ആര്‍ടിസിയെയും തൊഴിലാളികളെയും നിലവിലുള്ള ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കെഎസ്ആര്‍ടിസിയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസി തൊഴിലാളികളുടെ ഡിഎ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, എന്‍പിഎസ്-അലവന്‍സ് കുടിശ്ശികകള്‍ തീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ പ്രധാനമായും ഉന്നയിച്ചത്. പര്‍ച്ചേസ് അഴിമതികളില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷണം വേണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തപ്പെടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

കെഎസ്ആര്‍ടിസിയില്‍ അഴിമതി നടത്തിയവരെ യുഡിഎഫ് ഭരണത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം. വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റാല്‍ ജീവനക്കാരുടെ ബാറ്റയും സറണ്ടറും പഴയപടി നേരിട്ട് നല്‍കുന്ന രീതി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ടിഡിഎഫ് പ്രവര്‍ത്തകര്‍ നിയമസഭയ്ക്ക് സമീപം റോഡ് ഉപരോധിച്ചു. ടിഡിഎഫ് സംസ്ഥാന ഭാരവാഹികളായ ടി. സോണി, ഡി. അജയകുമാര്‍, ബിജു ജോണ്‍, എസ്.കെ. ജയകുമാരി, മുരുഗന്‍, ദീപു ശിവ, രാജേഷ്, ഗ്ലാഡ്സ്റ്റണ്‍, സന്തോഷ്, ഷിബു എന്നിവര്‍ മാര്‍ച്ചില്‍ സംസാരിച്ചു. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.