ഡച്ച് പടയെ കറക്കി വീഴ്ത്തി ഇന്ത്യ; അഹമ്മദാബാദില്‍ 17 റണ്‍സിന്റെ ഉജ്ജ്വല വിജയം

Jaihind News Bureau
Wednesday, February 18, 2026

2026 ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെ 17 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ 176 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗും വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിംഗ് മികവുമാണ് ഇന്ത്യയ്ക്ക് ജയം ഒരുക്കിയത്.

ഇന്ത്യന്‍ ഇന്നിംഗ്സിന് തുടക്കത്തില്‍ തിരിച്ചടിയേറ്റെങ്കിലും ശിവം ദുബെയുടെ കരിയറിലെ മികച്ച പ്രകടനം ടീമിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. വെറും 31 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത ദുബെ ആറ് കൂറ്റന്‍ സിക്‌സറുകളാണ് പറത്തിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (34), തിലക് വര്‍മ്മ (31), ഹാര്‍ദിക് പാണ്ഡ്യ (30) എന്നിവരും ബാറ്റിംഗില്‍ മികച്ച സംഭാവനകള്‍ നല്‍കി. നെതര്‍ലന്‍ഡ്സിനായി രണ്ട് വിക്കറ്റ് വീഴ്ത്തിയ ആര്യന്‍ ദത്ത് ഇന്ത്യന്‍ ഓപ്പണര്‍മാരെ തുടക്കത്തിലേ പുറത്താക്കി സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു.

194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്സ് പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയം വിട്ടുകൊടുത്തില്ല. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഡച്ച് നിരയുടെ നട്ടെല്ലൊടിച്ചു. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. അവസാന ഓവറുകളില്‍ ബാസ് ഡി ലീഡെയും (33) മൈക്കല്‍ ലെവിറ്റും (24) പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് 17 റണ്‍സ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു.

ഈ വിജയത്തോടെ ഇന്ത്യ ഉജ്ജ്വല ഫോമില്‍ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് പ്രവേശിച്ചു. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഒന്നാം ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ എന്നിവരാണുള്ളത്. ഫെബ്രുവരി 22-ന് അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സൂപ്പര്‍ 8-ല്‍ ഇന്ത്യയുടെ ആദ്യ മത്സരം.