ശബരിമല യുവതീപ്രവേശനം: നിലപാട് മാറ്റിയാൽ നാണക്കേട്, മാറ്റിയില്ലെങ്കിൽ തിരിച്ചടി; കുഴങ്ങി പിണറായി സർക്കാർ

Jaihind News Bureau
Monday, February 16, 2026

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വീണ്ടും നിലപാട് ആവശ്യപ്പെടുമ്പോള്‍ പിണറായി സര്‍ക്കാരും സി.പി.എമ്മും ഒരുപോലെ പ്രതിരോധത്തിലാവുകയാണ്. 2018-ലെ വിധി നടപ്പിലാക്കാന്‍ കാട്ടിയ അമിതാവേശവും പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരവും സി.പി.എമ്മിനെ ഒരു ‘രാഷ്ട്രീയ ഊരാക്കുടുക്കില്‍’ എത്തിച്ചിരിക്കുന്നു. മാര്‍ച്ച് 14-നകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന കോടതി നിര്‍ദ്ദേശം സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യങ്ങളെ തുറന്നുകാട്ടുന്ന ഒന്നായി മാറും.

2018-ലെ സുപ്രീംകോടതി വിധി വന്നയുടന്‍ ‘ലിംഗനീതി’യുടെയും ‘നവോത്ഥാന’ത്തിന്റെയും വലിയ വക്താക്കളായി ചമഞ്ഞവരാണ് പിണറായി സര്‍ക്കാരും ഇടതുപക്ഷവും. വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെയും ആചാരങ്ങളെയും പരിഗണിക്കാതെ, പോലീസിനെ ഉപയോഗിച്ച് സന്നിധാനത്തെ സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. നവോത്ഥാന മതില്‍ കെട്ടിയും ആചാരലംഘനത്തിന് ഒത്താശ ചെയ്തും രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് സി.പി.എം കരുതി. എന്നാല്‍ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭക്തജനങ്ങളില്‍ നിന്നുണ്ടായ കനത്ത തിരിച്ചടി സി.പി.എമ്മിനെ ഭയപ്പെടുത്തി. അതോടെയാണ് ‘വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍’ എന്ന പുതിയ ശരണം വിളിയുമായി സിഎം നേതാക്കളെത്തിയ്ത്.

സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ച മാര്‍ച്ച് 14 സര്‍ക്കാരിന്റെ അഗ്‌നിപരീക്ഷയായി മാറും. പുനഃപരിശോധനാ ഹര്‍ജികളില്‍ സര്‍ക്കാര്‍ ഇപ്പോള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് പ്രധാനം. രണ്ട് വഴികളാണ് സര്‍ക്കാരിന് മുന്നിലുള്ളത്:
പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കാം അല്ലെങ്കില്‍ നിലപാട് മാറ്റാം. 2018-ലെ സത്യവാങ്മൂലത്തില്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍, അത് ഭക്തജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാവും. യുവതീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് പുതിയ സത്യവാങ്മൂലം നല്‍കിയാല്‍ അത് സി.പി.എം ഇത്രകാലം പറഞ്ഞ ‘ലിംഗനീതി’യും ‘പുരോഗമനവാദം’ വെറും രാഷ്ട്രീയ നാടകമായിരുന്നു എന്ന് തെളിയും.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണമെന്നും നിയമനിര്‍മ്മാണത്തിലൂടെ വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് പരിഹാസത്തോടെ അതിനെ തള്ളിക്കളഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ കോടതി കയറുമ്പോള്‍ ഉത്തരം മുട്ടി നില്‍ക്കുകയാണ്.