മര്യാദകൾ കാറ്റിൽപ്പറത്തുന്നു; പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുന്നു; രാജ്യസഭയിലും പ്രതിപക്ഷത്തിന് വിലക്ക്; വോക്കൗട്ടുമായി പ്രതിപക്ഷം

Jaihind News Bureau
Monday, February 9, 2026

ന്യൂഡൽഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയ്ക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ചോദ്യോത്തര വേളയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന വിഷയം ഖാർഗെ സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചതോടെയാണ് തർക്കം തുടങ്ങിയത്.

പാർലമെന്ററി മര്യാദകളുടെ ലംഘനമാണ് ലോക്‌സഭയിൽ നടക്കുന്നതെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. എന്നാൽ, ലോക്‌സഭയിലെ നടപടിക്രമങ്ങൾ രാജ്യസഭയിൽ ചർച്ച ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ഇതിന് അനുമതി നിഷേധിച്ചു. ഖാർഗെ പറയുന്ന കാര്യങ്ങളൊന്നും സഭാരേഖകളിൽ ഉണ്ടാവില്ലെന്നും ചെയർമാൻ ഉത്തരവിട്ടു. ഇതോടെ പ്രതിപക്ഷ നിരയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു.

പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ സഭയ്ക്ക് പുറത്ത് വെച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് പ്രസ്താവന നടത്തിയ കാര്യവും ഖാർഗെ ഉന്നയിക്കാൻ ശ്രമിച്ചിരുന്നു. ഇതിനും ചെയർമാൻ അനുമതി നൽകിയില്ല. തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് ആരോപിച്ച് മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റ പ്രതിപക്ഷ അംഗങ്ങൾ ഒടുവിൽ കൂട്ടത്തോടെ സഭ ബഹിഷ്കരിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തിലും സഭാനടപടികൾ തുടർന്നു.