കെഎസ്ആര്‍ടിസി ഇനി ‘പിണറായി വണ്ടി’; പൊതുമുതല്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് ആക്ഷേപം, നിയമക്കുരുക്കിന് സാധ്യത

Jaihind News Bureau
Saturday, February 7, 2026

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, കെഎസ്ആര്‍ടിസി ബസുകളെ പിണറായി സര്‍ക്കാരിന്റെ പ്രചാരണ വാഹനങ്ങളാക്കി മാറ്റിയ നടപടി വിവാദത്തിലേക്ക്. കെഎസ്ആര്‍ടിസിയുടെ മൂവായിരത്തോളം ബസുകളില്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പതിപ്പിച്ച് സര്‍വ്വീസ് നടത്താനാണ് നീക്കം. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഈ ‘അന്തര്‍ധാര’ വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ-നിയമ പോരാട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഉറപ്പായി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ സര്‍ക്കാര്‍ പരസ്യങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതിനായി കെ എസ്ആര്‍ടിസി ബസ്സുകള്‍ മൂന്ന് മാസത്തേക്ക് ബസുകള്‍ സര്‍ക്കാര്‍ തന്നെ വാടകയ്‌ക്കെടുത്തിരിക്കുകയാണ്. ഇതോടെ സ്വകാര്യ പരസ്യങ്ങളില്‍ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് മാനേജ്മെന്റ് വേണ്ടെന്ന് വെച്ചത്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ലാതെ തൊഴിലാളികള്‍ വലയുമ്പോഴാണ് പൊതുമുതല്‍ ഉപയോഗിച്ച് എല്‍ഡിഎഫ് രാഷ്ട്രീയ പ്രചരണം നടത്തുന്നത്. .

നേരത്തെ സര്‍ക്കാരിന്റെ 1000 ദിന ആഘോഷത്തിന്റെ ഭാഗമായി ബസുകളില്‍ പതിച്ച പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നീക്കം ചെയ്യിച്ചിരുന്നു. അന്ന് നേരിട്ട തിരിച്ചടി മറന്നുകൊണ്ടാണ് ഇപ്പോള്‍ വീണ്ടും 3000 ബസുകളില്‍ വോട്ടഭ്യര്‍ത്ഥനയ്ക്ക് തുല്യമായ അവകാശവാദങ്ങള്‍ സര്‍ക്കാര്‍ നിരത്തുന്നത്.ബസുകളില്‍ പരസ്യം പതിപ്പിക്കുന്നത് യാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷയെ ബാധിക്കുമെന്ന ഹൈക്കോടതി ഉത്തരവിനെ കാറ്റില്‍ പറത്തിക്കൊണ്ടാണ് സര്‍ക്കാരിന്റെ നീക്കം. ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള പുതിയ പദ്ധതി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും, അത് അന്തിമമാകുന്നതിന് മുന്‍പേ ബസുകളെ പരസ്യപ്പലകകളാക്കി മാറ്റിയിരിക്കുകയാണ്.

സാധാരണക്കാരന്റെ യാത്രാസൗകര്യത്തേക്കാള്‍ ഭരണകക്ഷിയുടെ പ്രചാരണത്തിന് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പിണറായിയുടെ പരസ്യവണ്ടിയായി കെഎസ്ആര്‍ടിസിയെ മാറ്റിയ സര്‍ക്കാര്‍ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പൊതുപണം ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ പ്രചാരണം നടത്തുകയാണ് പിണറായിയും കൂട്ടരും.