ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; വിമര്‍ശനവുമായി ഹൈക്കോടതി, അന്വേഷണം ആരംഭിച്ച് ദേവസ്വം ബോര്‍ഡ്

Friday, December 6, 2024

 

പത്തനംത്തിട്ട: ശബരിമലയില്‍  നടൻ ദിലീപിന് വിഐപി പരിഗണന നല്‍കി ദർശനത്തിന് അവസരമൊരുക്കിയതിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. വിഷയം ചെറുതായി കാണാനാകില്ലെന്ന്  കോടതി പറഞ്ഞു. നടന്‍ ദിലീപിന്‍റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ഹാജാരക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദിലീപിന്‍റെ സന്ദര്‍ശനത്തില്‍ അന്വേഷണം തുടങ്ങി.
>
വ്യാഴാഴ്ച രാത്രിയാണ് നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്‍റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്‍റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.  ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. സിസിടിവി ദൃശ്യങ്ങളടക്കം സമര്‍പ്പിക്കാന്‍ കോടതിയുടെ പ്രത്യേക നിര്‍ദ്ദേശവും ലഭിച്ചു. എന്തെങ്കിലും ക്രമവിരുദ്ധമായി കണ്ടെത്തുന്ന പക്ഷം നടപടിയുണ്ടാകും എന്നും കോടതി അറിയിച്ചു.

ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്തുന്ന എല്ലാ ഭക്തരും ഒരുപോലെയാണ്. എല്ലാവര്‍ക്കും വിര്‍ച്വല്‍ ക്യൂ വഴിയാണ് അവിടെ ദര്‍ശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങള്‍ നടക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.