ബോംബ് നിർമാണം സിപിഎമ്മിന്‍റെ കുടില്‍ വ്യവസായം: കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, February 14, 2022

കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ കല്യാണവീട്ടില്‍ നടന്ന ബോംബേറില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം കണ്ണൂരില്‍ ബോംബുനിര്‍മാണം കുടില്‍വ്യവസായം പോലെ സിപിഎം കൊണ്ടുനടക്കുന്നതിന്‍റെ പ്രത്യക്ഷ തെളിവാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.

രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും അതു പ്രയോഗിക്കാന്‍ കൊലയാളി സംഘവും വാടകഗുണ്ടകളും സിപിഎമ്മിനുണ്ട്. ഇതിനെതിരേ ജീവന്‍ പണയംവച്ചാണ് ജനാധിപത്യ വിശ്വാസികള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. ഷുഹൈബിനെയും ടിപി ചന്ദ്രശേഖരനെയും കൊത്തിനുറുക്കിയ കൊലയാളി സംഘങ്ങള്‍ ഇപ്പോഴും യഥേഷ്ടം വിഹരിക്കുന്നു. അവര്‍ക്കെല്ലാം പാര്‍ട്ടിയുടെ സംരക്ഷണവുമുണ്ട്.

കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപമായ രീതിയില്‍ ബോംബ് നിര്‍മാണം നടക്കുന്നതും ബോംബുകള്‍ പലയിടങ്ങളിലായി കൂട്ടിവയ്ക്കുന്നതും പലവട്ടം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പോലീസിന്റെ കണ്‍വെട്ടത്തിലാണ് ഇതൊക്കെ നടക്കുന്നത്. എന്നാല്‍ ഭരണകക്ഷിയെ തൊടാന്‍ പോലീസിനു ഭയമാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നാടായ കണ്ണൂരില്‍ അവര്‍ അറിയാതെ ഇലപോലും അനങ്ങില്ല.

അക്രമണം നടത്തുന്നതിന് സിപിഎം എത്രത്തോളം ആസൂത്രിതമാണെന്നും അത് തടയുന്നതില്‍ പോലീസ് എത്ര നിഷ്‌ക്രിയമാണെന്നും തെളിയിക്കുന്നതാണ് കണ്ണൂര്‍ നഗരത്തിനോടു ചേര്‍ന്ന പ്രദേശത്ത് പട്ടാപ്പകലുണ്ടായ ബോംബേറും അതില്‍ ഒരു ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയ സംഭവവുമെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.