ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയം; ആർക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ: വി.ഡി.സതീശന്‍

Jaihind Webdesk
Monday, April 29, 2024

തിരുവനന്തപുരം:  അഴിമതി മറയ്ക്കാന്‍ വര്‍ഗീയതയുമായി സിപിഎം സന്ധി ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇ.പി ജയരാജനെ തൊടാന്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയമാണ്. ആര്‍ക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീന്‍ സിഗ്‌നല്‍ നല്‍കുകയാണ് എം.വി ഗോവിന്ദന്‍ ചെയ്തതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഏജന്‍റായി ബിജെപിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരല്‍ അനക്കാനുള്ള ധൈര്യം കേരളത്തിലെ സിപിഎമ്മിനില്ല. ഇ.പി ജയരാജന്‍റെ നാവിന്‍ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകര്‍ക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആര്‍ജ്ജവമോ സിപിഎമ്മിനില്ല. ജയരാജന് ബിജെപിയിലേക്ക് പോകാന്‍ സമ്മതം നല്‍കുക കൂടിയാണ് സിപിഎം ചെയ്തതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

കൊടിയ അഴിമതി നടത്തിയവരേയും അതിന്‍റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാന്‍ വര്‍ഗീയതയുമായി സിപിഎം സന്ധി ചെയ്തു. ഇ.പി ജയരാജന്‍ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താല്‍ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാര്‍ഗം മാത്രമേ സിപിഎമ്മിന് മുന്നിലുള്ളൂ. മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവദേക്കറുമായി സംസാരിച്ചതെന്ന് കൂടി സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ബിജെപി നേതാക്കളെ കണ്ടാല്‍ സിപിഎമ്മിന്‍റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കല്‍പ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സിപിഎം നേതാവിനും ഏത് ബിജെപി നേതാവിനേയും കാണാമെന്ന ഗ്രീന്‍ സിഗ്‌നല്‍ നല്‍കുകയാണ് എം.വി ഗോവിന്ദന്‍ ഇതിലൂടെ ചെയ്തത്. സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഐ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.