പിണറായിക്ക് വോട്ടിംഗ് ദിനത്തില്‍ അയ്യപ്പ വിശ്വാസം ; സന്നിധാനത്ത് യുവതികളെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മ്മിക്കേണ്ടതായിരുന്നു ; ശശി തരൂർ

Jaihind Webdesk
Tuesday, April 6, 2021

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശബരിമല പ്രസ്താവനയെ വിമർശിച്ച് ശശി തരൂര്‍ എം.പി.  ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിംഗ് ദിനത്തിലല്ലെന്നും അനാവശ്യമായി ഹെല്‍മെറ്റും ഫ്‌ലാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് യുവതികളെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരെ പറ്റിക്കാനായി വോട്ടിംഗ് ദിനത്തില്‍ ഒരു അയ്യപ്പ വിശ്വാസം വന്നത് താന്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ശശി തരൂര്‍.

‘ദൈവത്തിന്‍റെ അനുഗ്രഹം ആഗ്രഹിക്കുന്നവര്‍ വിശ്വാസികളെ ബഹുമാനിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി ആകുമായിരുന്നില്ല. ഞങ്ങള്‍ പറയുന്നു ശബരിമല ഒരു വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാത്തത് വലിയ കാര്യമാണ് അതാണ് ജനങ്ങള്‍ കാണുന്നത്. ഇന്ന് അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ ഇത് പോര ഇത് വൈകി എന്നാണ് പറയാനുളളത്.’ തരൂര്‍ പറഞ്ഞു.

യുഡിഎഫിന്‍റെ നേമത്തെ സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന് കരുതുന്നതായി തരൂര്‍ വ്യക്തമാക്കി. ഒ രാജഗോപാലിനെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും പക്ഷേ അദ്ദേഹം അഞ്ചുവര്‍ഷക്കാലം എന്താണ്നേമം മണ്ഡലത്തിന് വേണ്ടി ചെയ്തതെന്നും ചോദിച്ചു. യുഡിഎഫിന് ക്യാപ്റ്റനുണ്ടോ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് എല്ലാവരും കോമ്രേഡ്‌സ് ആണ് അതിനര്‍ഥം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ് എന്നായിരുന്നു ശശി തരൂരിന്‍റെ മറുപടി.