കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

Jaihind News Bureau
Wednesday, August 15, 2018

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇരിട്ടിക്കടുത്ത് എടക്കാനത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. ഒരു വീട് തകർന്നു. നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ഇരിട്ടി-എടക്കാനം റോഡിന് സമീപത്തെ കുന്നിൻ മുകളിൽ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്.

മഠത്തിനകത്ത് ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കുന്നിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ബേബിയുടെ രണ്ടുനില വീട് പൂർണ്ണമായും തകർന്നു. ജനങ്ങളും പോലീസും അഗ്നിരക്ഷാ പ്രവർത്തകരും നോക്കി നിൽക്കെയാണ് വീട് പൂർണ്ണമായും ഇടിഞ്ഞു താഴേക്ക് പതിച്ചത്. ഉച്ചയോടെ വീടിന് പുറകുവശത്ത് മണ്ണിടിച്ചിലും ശക്തമായ നീരൊഴുക്കും ഉണ്ടായതിനെത്തുടർന്ന് ബേബിയേയും ഭാര്യയേയും ഇവിടെ നിന്നും മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.

ജില്ലയിലെ മലയോര മേഖലയിൽ തോടും, പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, പേരാവൂർ തലശേരി മേഖലയിലാണ് വെള്ളകെട്ട് രൂക്ഷമായിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.