വാളയാർ കേസ് : പിണറായിയുടെ സ്ത്രീ സംരക്ഷണ മുഖം മൂടി അഴിഞ്ഞു വീണു; സിബിഐ അന്വേഷണം വേണം : വി.കെ ശ്രീകണ്ഠൻ

Jaihind News Bureau
Monday, October 28, 2019

വാളയാർ കേസിൽ തെളിവില്ലെന്ന് കോടതി കണ്ടെത്തിയതോടുകൂടി കേരളാ പോലീസിനെ നയിക്കുന്ന പിണറായിയുടെ സ്ത്രീ സംരക്ഷണ മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണെന്ന് വി.കെ ശ്രീകണ്ഠൻ എം പി.

വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹമരണങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് വി കെ ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. ഈ കേസിൽ തുടക്കം മുതൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായെന്ന ഗുരുതരമായ ആരോപണം ഉയർന്നിരുന്നു. പോലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളാണ് കേസ് കോടതി തള്ളാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

വി.കെ ശ്രീകണ്ഠൻ എം പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

വാളയാർ കേസിൽ തെളിവില്ലെന്ന് കോടതി കണ്ടെത്തിയതോടുകൂടി കേരളാ പോലീസിനെ നയിക്കുന്ന പിണറായിയുടെ സ്ത്രീ സംരക്ഷണ മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണ്.

വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹമരണങ്ങൾ സിബിഐ അന്വേഷിക്കണം. ഈ കേസിൽ തുടക്കം മുതൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായെന്ന ഗുരുതരമായ ആരോപണം ഉയർന്നിരുന്നു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളാണ് കേസ് കോടതി തള്ളാൻ കാരണം.

ആദ്യ കുട്ടിയുടെ കേസിൽ പോലീസ് കാണിച്ച അലംഭാവമാണ് രണ്ടാമത്തെ കുട്ടിയുടെ മരണത്തിനിടയാക്കിയത്. കുറ്റവാളികൾക്ക് പരസ്യമായി കൂട്ടുപിടിച്ച സി പി എം ഒഴിച്ചുള്ള എല്ലാ രാഷ്ട്രീയപാർട്ടികളുടേയും ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് പോലീസ് കേസ് എടുത്തത്. രണ്ടാമത്തെ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒരു വർഷമായി പീഡനം നടന്നുവെന്ന് പുറത്തു വന്നിട്ടും അന്വേഷണം പ്രഹസനമാക്കി. നിരന്തരം ഭരണകക്ഷി തന്നെ പോലീസിൽ പ്രതികൾക്കായി ഇടപെട്ടു. പോലീസ് തുടരന്വേഷണം നടത്തിയാലും തെളിവ് കണ്ടെത്താൻ കഴിയില്ല.ഈ കേസിൽ കുടുംബത്തിന് നീതി ലഭിക്കണമെങ്കിൽ കുറ്റവാളികളെ പിടികൂടണം.

കേസിലെ രാഷ്ട്രീയ ഇടപെടലുകൾ വ്യക്തമാകുവാനും യഥാർത്ഥ പ്രതികൾ പിടിയിലാകാനും കേസ് സിബിഐ ഏറ്റെടുക്കണം.