P.K ശശിക്കെതിരെ CPM പാലക്കാട് ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

Jaihind Webdesk
Tuesday, September 18, 2018

 

പാലക്കാട്: പി.കെ ശശി വിഷയം ഒത്തു തീർപ്പാക്കാൻ ശ്രമിച്ച വനിതാ നേതാവിന്‍റെ പേര് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം   പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ  ബഹളം. പി.കെ ശശിക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത്  ജില്ലാ സെക്രട്ടറി സി.കെ രജേന്ദ്രനാണെന്നും യോഗത്തിൽ ഒരു വിഭാഗം കുറ്റപ്പെടുത്തി. ശശിയെ സി.പി.എമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് സെക്രട്ടറിയേറ്റിൽ ബഹളം നടന്നത്.

പി.കെ ശശി വിഷയത്തിൽ സി.കെ രാജേന്ദ്രന്‍റെ നിലപാട് ഒരു മുതിർന്ന നേതാവിന് ചേർന്നതല്ലെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിലെ വലിയ വിഭാഗത്തിൻറ അഭിപ്രായം. ജില്ലാ സെക്രട്ടറിയാണ്  പി.കെ ശശിക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതെന്ന് പറഞ്ഞ് സി.കെ രാജേന്ദ്രനോട് കോടിയേരി ബാലകൃഷ്ണൻ കയർത്തു സംസാരിച്ചെന്ന അഭ്യൂഹം നില നിൽക്കുന്നതിനിടെയാണ്  രാജേന്ദ്രനെതിരെ  ജില്ലാ സെക്രട്ടറിയേറ്റിൽ പടയൊരുക്കം നടന്നത്.

ശശി പരാതിക്കാരിക്കെതിരെ ഗുരുതരപെരുമാറ്റം നടത്തിയെന്ന അനുമാനത്തിലാണ് അന്വേഷണ കമ്മീഷൻ. പി.കെ ശശിയെ സി.പി.എമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഈ ഘട്ടത്തിലാണ് ജില്ലാ സെക്രട്ടറിക്കും ശശി പക്ഷത്തിനുമെതിരെ രൂക്ഷ വിമർശനമുണ്ടായതെന്നും ശ്രദ്ധേയമാണ്.

പി.കെ ശശിക്കെതിരെ ആഗസ്റ്റ് 24ന്  ജില്ലാ സെക്രട്ടറിക്ക് യുവതി പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലോ ജില്ലാ കമ്മിറ്റിയിലോ പരാതി ചർച്ചയ്ക്ക് വെച്ചില്ല. പരാതി ലഭിച്ചെന്ന് സംസ്ഥാന സെക്രട്ടറി  സ്ഥിരീകരിച്ചെങ്കിലും ജില്ലാ സെക്രട്ടറി വ്യക്തത വരുത്തിയില്ല.

ഇതിനിടെ ഒരു തദ്ദേശസ്ഥാപന പ്രസിഡൻറിന്‍റെ വീട്ടിൽ വെച്ച് യുവതിയെ അനുനയിപ്പിക്കാൻ ചർച്ച നടന്നതെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയുടെ മൗനാനുവാദത്തോടെ DYFI ജില്ലാ നേതാക്കളും ഇതിൽ പങ്കെടുത്തു. ഈ രഹസ്യ യോ ഗത്തിലാണ് ഒരു കോടി രൂപയും, സർവീസ് സഹകരണ ബാങ്കിൽ ജോലിയും, DYFI യിൽ ഉന്നത പദവിയും വാഗ്ദാനം ചെയ്യപ്പെട്ടത്. ഇതെല്ലാം മുൻനിർത്തിയാണ് അംഗങ്ങൾ ജില്ലാ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത്. അടുത്ത സംസ്ഥാന കമ്മിറ്റി വിഷയത്തോട് സ്വീകരിക്കുന്ന നിലപാടിനൊപ്പമാകുമോ പാലക്കാട് ജില്ലാ നേതൃത്വമെന്നാണ് ഇനി അറിയാനുള്ളത്.

ശശിയെ സംരക്ഷിക്കുന്ന നിലപാടാണ്  സംസ്ഥാന കമ്മിറ്റി സ്വീകരിക്കുന്നതെങ്കിൽ പാലക്കാട്ടെ ശശി വിരുദ്ധ പക്ഷം ഒപ്പം നിൽക്കുമോയെന്നതാണ് രാഷ്ട്രീയ കേന്ദങ്ങൾ നിരീക്ഷിക്കുന്നു.