ഉന്നാവോ ബലാത്സംഗം : മുന്‍ ബി.ജെ.പി എം.എല്‍.എ സെന്‍ഗറിന്‍റെ ശിക്ഷാവിധി വെള്ളിയാഴ്ച

Jaihind News Bureau
Tuesday, December 17, 2019

ഉന്നാവോ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്‍റെ ശിക്ഷാ വിധി  വെള്ളിയാഴ്ച. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് കേസ് വിധി പറയുന്നതിനായി മാറ്റിയത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും സെന്‍ഗറിന് പരമാവധി ശിക്ഷ നല്‍കണമെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു.

2017 ജൂൺ നാലിന് ജോലി വാഗ്ദാനം നല്‍കി വീട്ടില്‍ വിളിച്ചുവരുത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗർ ബലാത്സംഗം ചെയ്തെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതി മുഖവിലയ്ക്കെടുക്കാന്‍ ഉത്തർപ്രദേശ് പെലീസ് തയാറായില്ല. പരാതി സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുന്നിൽ തീകൊളുത്തി മരിക്കുമെന്ന് പെൺകുട്ടിയുടെ കുടുംബം ഭീഷണി മുഴക്കി. സംഭവം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നാല് തവണ ബി.ജെ.പി എം‌.എൽ‌.എ ആയിരുന്ന സെന്‍ഗറിനെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പി നേതൃത്വം നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് സെന്‍ഗറിനെ 2019 ഓഗസ്റ്റിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി.

2018 ഏപ്രില്‍ 9ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. പിന്നീട് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. സെന്‍ഗാറിന്‍റെ ആളുകളില്‍ നിന്ന് വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് പെണ്‍കുട്ടിയും കുടുംബവും പരാതിപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്ന തരത്തില്‍ കഴിഞ്ഞ ജൂണില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഉന്നാവിൽ നിന്നും റായ്ബറേലിയിലേക്ക് പോകുംവഴി പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ സംശയകരമായ സാഹചര്യത്തില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. 2019 ജൂൺ 28ന് വാഹനാപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയെ ഓഗസ്റ്റ് ആറിനാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. സുപ്രീം കോടതി ഇടപെട്ടാണ് പെൺകുട്ടിയെ എയിംസിലേക്ക് മാറ്റിയത്.

കേസിൽ ബി.ജെ.പി എം.എൽ.എ ജയിലിലാണ്. ഇയാൾക്കെതിരെ പോക്‌സോ അടക്കം ചുമത്തിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിക്ക് സംഭവം നടക്കുമ്പോള്‍ 18 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും വാദം തള്ളിയ കോടതി പോക്‌സോ ചുമത്തുകയായിരുന്നു. പീഡനം, തട്ടിക്കൊണ്ടു പോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടാണ് കോടതി കേസ് ചാര്‍ജ് ചെയ്തത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ലഖ്‌നൗവിലെ കോടതിയിൽ നിന്നും തീസ് ഹസാരി കോടതിയിലേക്ക് മാറ്റിയ കേസിൽ ഓഗസ്റ്റ് അഞ്ച് മുതൽ വാദം കേള്‍ക്കുകയാണ്. കൂട്ടുപ്രതിയായ ശശി സിംഗിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.