പനി പടരുന്നത് ആശങ്കാജനകം; ആരോഗ്യവകുപ്പില്‍ തികഞ്ഞ അനാസ്ഥ; മുഖ്യമന്ത്രി ഇനിയെങ്കിലും ഇടപെടണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, July 20, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഏകദേശം 12,000 ത്തില്‍ അധികം ആളുകളാണ് പ്രതിദിനം പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ആരോഗ്യവകുപ്പ് ആശങ്കപ്പെടേണ്ടതില്ലെന്ന് പറയുമ്പോഴാണ് ഡെങ്കിപ്പനിയും കോളറയും മഞ്ഞപ്പിത്തവും പടർന്നു പിടിക്കുന്നത്. വകുപ്പ് മന്ത്രി പ്രസ്താവനകൾ ഒഴിവാക്കി പരിഹാര നടപടികൾക്ക് പോംവഴി കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ഇത്രയും അനാസ്ഥയോടെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് കേരള ചരിത്രത്തിലാദ്യമാണെന്നും ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിലെ വീഴ്ചയാണ് കേരളം ഇന്നനുഭവിക്കുന്നത്. തിരുവനന്തപരം ആമയിഴഞ്ചാൻ തോട്ടിൽ ജോയിയുടെ മരണം കേരളം കണ്ടത് ഇതിന്‍റെ സാക്ഷ്യപത്രമാണ്. തിരുവനന്തപുരത്ത് കോളറ വ്യാപനം തുടരുകയാണ്. എലിപ്പനി പടർന്നു പിടിക്കുന്നു, കോഴിക്കോട് വടകര മേമുണ്ട ഹയർ സെക്കന്‍ഡറി സ്കൂളിൽ 25 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു, മലപ്പുറത്ത് 15 വയസുളള കുട്ടിക്ക് നിപ ബാധിച്ചു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്കും പനി ബാധിച്ചു വരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

മുഖ്യമന്ത്രി അനങ്ങാപ്പാറ നയം വെടിഞ്ഞ് വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തിൽ പനി വ്യാപനം തടയാൻ സത്വര നടപടികൾ സ്വീകരിക്കണം. ആരോഗ്യവകുപ്പിന്‍റെ അനാസ്ഥയിൽ ഇനി ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു.