
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബുധനാഴ്ച നടക്കുന്ന നിർണ്ണായകമായ അവസാന ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ആകെ 142 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ കരുത്ത് പരീക്ഷിക്കപ്പെടുന്ന പ്രധാന ശക്തികേന്ദ്രങ്ങളാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഭൂരിഭാഗവും. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വലിയ ആവേശത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം വൻതോതിലുള്ള സുരക്ഷാ പരിശോധനകളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. പരിശോധനയ്ക്കിടെ പലയിടങ്ങളിൽ നിന്നും വലിയ തോതിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത് ആശങ്ക പരത്തിയിട്ടുണ്ട്. സൗത്ത് 24 പർഗാനസ് ജില്ലയിലെ ഒരു വീട്ടിൽ നിന്ന് മാത്രം 79 നാടൻ ബോംബുകളാണ് പോലീസ് പിടികൂടിയത്. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്ന കേസുകളുടെ അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ബംഗാളിൽ പ്രചാരണം അവസാനിക്കുന്നതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കും തിരശ്ശീല വീഴും.