
വൈറ്റ് ഹൗസ് സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ ആക്രമണത്തിന് മുതിർന്ന കോൾ തോമസ് അലന്റെ വിചിത്രമായ വെളിപ്പെടുത്തലുകൾ പുറത്ത്. ആക്രമണത്തിന് മുൻപായി കുടുംബത്തിന് അയച്ച സന്ദേശത്തിലാണ് സുരക്ഷാ വീഴ്ചകളെ പരിഹസിച്ചും രാഷ്ട്രീയ ലക്ഷ്യങ്ങൾ വ്യക്തമാക്കിയും അലൻ കുറിപ്പെഴുതിയത്. ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടായിരുന്നു നീക്കമെന്ന് സന്ദേശം വ്യക്തമാക്കുന്നു.
അമേരിക്കൻ ഭരണകൂടത്തെ നടുക്കിയ ആക്രമണ നീക്കത്തിന് പിന്നിലെ കൃത്യമായ പ്ലാനിംഗ് വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന സന്ദേശങ്ങൾ. ഹോട്ടലിലെ സുരക്ഷാ പരിശോധനകൾ വെറും പ്രഹസനമാണെന്ന് അലൻ പരിഹസിക്കുന്നു. പുറത്തുള്ള പ്രതിഷേധക്കാരെ ശ്രദ്ധിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ, തലേദിവസം തന്നെ ഹോട്ടലിൽ മുറിയെടുത്തവരെ സംശയിക്കുന്നില്ലെന്ന സുരക്ഷാ വീഴ്ചയാണ് അക്രമി സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്.
കത്തിൽ ട്രംപിന്റെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുൻനിർത്തി ഭരണകൂടത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഒരു രാജ്യദ്രോഹിയുടെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് അക്രമി കുറിച്ചത്. എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിനെ മാത്രം തന്റെ ഹിറ്റ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതായും അലൻ സന്ദേശത്തിൽ പറയുന്നു.
‘കാപ് ടാക്ടിക്കൽ ഫയർആംസ്’ എന്ന കേന്ദ്രത്തിൽ നിന്ന് പതിവായി പരിശീലനം നേടിയ അലൻ, അവിടെ നിന്നാണ് രണ്ട് കൈത്തോക്കുകളും ഒരു ഷോട്ട്ഗണും വാങ്ങിയത്. സാധാരണക്കാർക്ക് പരിക്കേൽക്കാതിരിക്കാൻ ‘ബക്ക് ഷോട്ട്’ ബുള്ളറ്റുകൾ ഉപയോഗിക്കാനായിരുന്നു പദ്ധതിയെങ്കിലും ലക്ഷ്യം കാണാൻ ആരെയും വെടിവെക്കാൻ താൻ മടിക്കില്ലെന്നും ഇയാൾ കുറിച്ചു.
ആക്രമണത്തിന് തൊട്ടുമുമ്പ് ലഭിച്ച സന്ദേശത്തിന് പിന്നാലെ അലന്റെ സഹോദരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലിലെ പരിശോധനകൾ വെട്ടിച്ച് അകത്തുകയറിയ ഇയാളെ കൃത്യം നടത്തുന്നതിന് തൊട്ടുമുൻപാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ആഗോള പ്രശ്നങ്ങളിൽ തീവ്രമായ രാഷ്ട്രീയ നിലപാടുകൾ പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അലനെന്ന് സഹോദരിയും വെളിപ്പെടുത്തി. ഇയാൾ ഏതെങ്കിലും വിദേശ ഏജൻസികളുമായി സഹകരിച്ചിരുന്നോ എന്നതിൽ ഫെഡറൽ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കി.