മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസംഖ്യ 16 ആയി

Jaihind News Bureau
Monday, April 27, 2026

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. വട്ടംകുളം എരുവപ്രകുന്ന് കണ്ണായി പറമ്പിൽ ഉണ്ണിക്കൃഷ്ണൻ (56) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 16 ആയി ഉയർന്നു.

80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ്റെ ആരോഗ്യനില ശനിയാഴ്ച നേരിയ തോതിൽ മെച്ചപ്പെട്ടിരുന്നു. മക്കളെ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നെങ്കിലും, ഞായറാഴ്ചയോടെ നില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. എടപ്പാൾ തട്ടാൻപടി ഭാഗത്തുനിന്ന് വെടിക്കെട്ട് പണിക്ക് പോയ ഉണ്ണിക്കൃഷ്ണൻ, നേരത്തെ മരിച്ച വിജയൻ, മണികണ്ഠൻ എന്നിവർക്കൊപ്പമാണ് ജോലിക്കെത്തിയത്. നിലവിൽ അപകടത്തിൽ പരിക്കേറ്റ രണ്ടുപേർ കൂടി ചികിത്സയിൽ തുടരുന്നുണ്ട്.

ഏപ്രിൽ 21-ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി പടക്കങ്ങൾ നിർമ്മിച്ചിരുന്ന ശാലയിൽ സ്ഫോടനമുണ്ടായത്. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന സ്ഫോടനപരമ്പര രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയിരുന്നു. സ്‌ഫോടനത്തിൻ്റെ ആഘാതത്തിൽ 500 മീറ്റർ അകലെവരെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച അതിഭീകരമായ കാഴ്ചയ്ക്കാണ് നാട് സാക്ഷ്യം വഹിച്ചത്.