
കോഴിക്കോട് തൂണേരി പട്ടാണിയിലെ ആർ.എം.പി പ്രവർത്തകൻ തുമ്പോളി പോയിൽ മനോജന്റെ വീട്ടിലെ കിണറ്റിലാണ് സാമൂഹിക വിരുദ്ധർ മനുഷ്യവിസർജ്യം തള്ളിയത്. മനോജനും സഹോദരനും സംയുക്തമായി ഉപയോഗിക്കുന്ന കിണറാണിത്. കഴിഞ്ഞ ദിവസം കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് മാലിന്യം കലർന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിണറ്റിൽ വലിയ തോതിൽ വിസർജ്യം തള്ളിയതായി സ്ഥിരീകരിക്കുകയായിരുന്നു. ആർ.എം.പി രൂപീകരണ കാലം മുതൽ സജീവ പ്രവർത്തകനായ മനോജന് വ്യക്തിപരമായ ശത്രുതകളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയതിന്റെ രാഷ്ട്രീയ പ്രതികാരമാണ് ഈ പ്രവൃത്തിയെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കുടിവെള്ളത്തിൽ മാലിന്യം കലർത്തി കുടുംബത്തെ മുഴുവൻ അപായപ്പെടുത്താൻ ശ്രമിച്ച കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.