ശ്രീറാമിന്റെ മദ്യപാനം പണ്ടേ പ്രശ്‌നം; അമിത വേഗതയ്ക്ക് മുമ്പും കുടുങ്ങി

Jaihind Webdesk
Saturday, August 3, 2019

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടറാമന്‍ അറസ്റ്റില്‍. പഠനകാലം മുതല്‍ക്കേ ശ്രീറാമിന്റെ മദ്യപാനവും വാഹനപ്രേമവും മെഡിക്കല്‍ കോളേജിലും ഐ.എ.എസ് അക്കാദമിയിലും ചര്‍ച്ചയായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഐ.എ.എസ് ലഭിച്ച് അക്കാദമിയില്‍ പരിശീലന സമയത്ത് മദ്യപാനം മൂലം അസുഖബാധിതനാകുകയും തുടര്‍ന്ന് മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് പരിശീലനം തുടര്‍ന്നതെന്നും സഹപാഠികള്‍ പറയുന്നു. അതുപോലെ ബൈക്ക് റൈഡര്‍ എന്ന നിലയിലും പ്രസിദ്ധനാണ് ശ്രീറാം. അമിത വേഗതയ്ക്കും ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതിനും ഇതിന് മുമ്പും കുടുങ്ങിയിട്ടുണ്ട്.

എന്നിട്ടും നിയമലംഘനങ്ങള്‍ തുടര്‍ന്നിരുവെന്നതാണ് കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ നിന്നും വ്യക്തമാക്കുന്നത്.
ഒരു മാധ്യമത്തിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ഇക്കാര്യങ്ങള്‍ സമ്മതിക്കുന്നുമുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പഠിക്കുമ്പോള്‍ ശ്രീറാമിന്റെ നേതൃത്വത്തില്‍ യുവാക്കളുടെ ബൈക്കില്‍ നൈറ്റ് റൈഡ് പതിവായിരുന്നു. ‘അന്നൊക്കെ (മെഡിക്കല്‍ കോളേജിലെ പഠനകാലം) എന്തെല്ലാം പാടായിരുന്നു. രാത്രി ബൈക്ക് ഓടിക്കണം. തിരിച്ചുവന്ന് റാഗ് ചെയ്യണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജൂനിയേഴ്‌സിനെല്ലാം ശ്രീറാമേട്ടന്‍ റാഗ് ചെയ്യുന്നതായിരുന്നു ഇഷ്ടം. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും! അതൊരു സൈക്കോളജിക്കല്‍ റാഗിങ് ആണെന്ന് അവര്‍ പറയും’ അഭിമുഖത്തില്‍ ശ്രീറാം പറയുന്നു.

പഠിക്കുന്ന കാലത്ത് ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിനും ഓവര്‍ സ്പീഡിങിനും പലതവണ പോലീസ് പിടിച്ചിട്ടുണ്ടെന്നും ശ്രീറാം വെളിപ്പെടുത്തിയിരുന്നു. ശ്രീറാമിന്റെ ഇത്തരം നിയമലംഘനത്തിന് കര്‍ശനവും മാതൃകാപരവുമായ ശിക്ഷകള്‍ നല്‍കാത്തതാണ് ഒരു യുവമാധ്യമപ്രവര്‍ത്തകന്റെ ജീവിനെടുക്കുന്ന തരത്തിലുള്ള അപകടത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുകയാണ്.