എല്ലാം ശ്രീറാമിന്റെ നിര്‍ബന്ധം; എത്തിയത് മദ്യപിച്ച്; എതിര്‍പ്പ് പറഞ്ഞിട്ടും നിര്‍ബന്ധപൂര്‍വ്വം കാറോടിക്കാന്‍ തുടങ്ങി – വഫ ഫിറോസിന്റെ മൊഴി ഇങ്ങനെ

Jaihind Webdesk
Saturday, August 3, 2019

തിരുവനന്തപുരം : വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. ആശുപത്രിയില്‍ എത്തിയാണ് പൊലീസ് അറസറ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുളളത്. റിമാന്റ് റിപ്പോര്‍ട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഇന്നുതന്നെ ഹാജരാക്കുമെന്നാണ് സൂചന. ശ്രീറാമിന്റെ കൂടെ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മൊഴിയാണ് ശ്രീറാമിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

വഫ പൊലീസിന് മുമ്പാകെ നല്‍കിയ മൊഴി ഇങ്ങനെയാണ്: ശ്രീറാം സര്‍വ്വീസിലേക്ക് തിരിച്ചു വന്നതിന്റെ പാര്‍ട്ടിയായിരുന്നു ഇന്നലെ. ഗോള്‍ഫ് ക്ലബ്ബിന് സമീപത്തുള്ള ഐഎഎസ്സുകാരുടെ ക്ലബ്ബിലായിരുന്നു ആഘോഷം. ആഘോഷത്തില്‍ താനുണ്ടായിരുന്നില്ല. താന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നില്ല. രാത്രിയോടെ മദ്യപിച്ച ശ്രീറാം തന്നെ ഫോണില്‍ വിളിച്ച് തിരികെ വിടാനാവശ്യപ്പെട്ടു. വണ്ടിയെടുത്ത് താന്‍ കവടിയാറിലേക്ക് പോയി. കവടിയാര്‍ വിവേകാനന്ദപ്പാര്‍ക്കിന് മുന്നില്‍ നിന്നും ശ്രീറാം കാറില്‍ കയറി. ഇത്തിരി ദൂരം മുന്നോട്ട് പോയപ്പോഴേക്ക്, കവടിയാറിലെ കഫെ കോഫി ഡേയുടെ മുന്നില്‍ വെച്ച് ശ്രീറാം വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഞാന്‍ വാഹനമോടിക്കാമെന്ന് നിര്‍ബന്ധിച്ച് കാര്‍ വാങ്ങി. ഞാന്‍ വിസമ്മതിച്ചിട്ടും ശ്രീറാം സമ്മതിച്ചില്ല. ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയിരുന്ന് ശ്രീറാം വാഹനമോടിക്കാന്‍ തുടങ്ങി.
വീണ്ടും താന്‍ വേണ്ടെന്ന് നിര്‍ബന്ധിച്ചിട്ടും കേട്ടില്ല. തനിക്ക് പരിഭ്രാന്തി തോന്നി. അമിതവേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചത്. ഒടുവില്‍ അപകടമുണ്ടായി. തനിക്ക് ഒന്നും ചെയ്യാനായില്ല. പുറത്തിറങ്ങിയ ശ്രീറാം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. പൊലീസിന് മൊഴി നല്‍കുമ്പോള്‍, ശ്രീറാം തന്നോട് വാഹനമോടിച്ചെന്ന് സമ്മതിക്കാന്‍ പറഞ്ഞു.
നിലവില്‍ 304 എ വകുപ്പ് പ്രകാരം ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുമാറ്റി 304 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഡിജിപി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.. മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ കയ്യാളിയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ശ്രീറാം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അറിയാവുന്നയാളുമാണ്. അതുകൊണ്ടുതന്നെ ബോധപൂര്‍വമായ നരഹത്യ എന്ന വകുപ്പില്‍പ്പെടുന്ന 304 തന്നെ ചുമത്താനാണ് നിര്‍ദേശം. ഇതനുസരിച്ച് ജീവപര്യന്തമോ, 10 വര്‍ഷം തടവോ ലഭിക്കാവുന്ന കുറ്റമാണ്.