'അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന 'ലഹരി പാർലറുകൾ'; ഞെട്ടിക്കുന്ന വിവരവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
സംസ്ഥാനത്ത് കടുത്ത ലഹരിക്കായി അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന പ്രത്യേക ലഹരി പാർലറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരം വിപത്തുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലഹരി മാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായി തുടരുകയാണ്. ഈ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ വരെ 4,146 കേസുകൾ രജിസ്റ്റർ ചെയ്യുകയും വിവിധ ലഹരിക്കേസുകളിലായി 4,471 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, മയക്കുമരുന്ന് മാഫിയയുടെ അന്താരാഷ്ട്ര കണ്ണികളെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായി ഡി.ജി.പി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. ലഹരിക്കടത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി മറ്റ് സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി, ജൂലൈ രണ്ടാം വാരത്തിൽ അയൽസംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രം ബെംഗളൂരുവാണെന്നും, ആന്ധ്ര - ഒറീസ അതിർത്തിയിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുന്നതെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി.
അന്വേഷണത്തിൽ തായ്‌ലൻഡ്, കംബോഡിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയകളുമായി പ്രതികൾക്കുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങൾ മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളുമായി പങ്കുവെച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുവാക്കൾക്കിടയിലും ബോധവൽക്കരണം ശക്തമാക്കിയതായും ഡി.ജി.പി കൂട്ടിച്ചേർത്തു. അതോടൊപ്പം, സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസിനെ പൂർണ്ണമായും ആധുനികവത്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന രീതിയിലും മാറ്റം വരുത്തും. ഇതിനായി പൊലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കുകയും കേസുകൾ സമയബന്ധിതമായി തീർക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ 'പൊലീസ് ഓഡിറ്റ്' നടപ്പാക്കുകയും ചെയ്യും. കൂടാതെ, സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളിലെ നിയമപ്രശ്നങ്ങൾ പരിഹരിച്ച് അവ അടിയന്തരമായി അവിടെനിന്ന് മാറ്റിസ്ഥാപിക്കാനുള്ള സ്ഥിരമായ പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.