ആയുധശേഖരത്തില്‍ സി.പി.എം പൊലീസിനേക്കാള്‍ മുന്നില്‍; ബോംബ് നിര്‍മ്മാണം പാർട്ടിക്ക് കുടില്‍ വ്യവസായം: മുല്ലപ്പള്ളി രാമചന്ദ്രന്‍
Jaihind TV News Report
Jaihind TV Web Desk
September 07, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ആയുധശേഖരത്തില്‍ സി.പി.എം പൊലീസിനേക്കാള്‍ മുന്നിലാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തെ കലാപഭൂമിയാക്കുന്ന സിപിഎം അക്രമത്തിനെതിരെ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോംബ് നിര്‍മ്മാണം സി.പി.എമ്മിന് കുടില്‍ വ്യവസായമാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിനേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ബോംബ് നിര്‍മ്മാണവും എതിരാളികളെ വെട്ടി വീഴ്ത്തുന്നതിന് വേണ്ടിയുള്ള മാരകായുധങ്ങളും നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നാണ് ആയുധങ്ങള്‍ എത്തിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കതിരൂര്‍ പൊന്ന്യത്ത് ബേംബ് നിര്‍മ്മാണത്തിനിടയില്‍ സിപിഎമ്മുകാര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവം ആയുധ നിര്‍മ്മാണം സിപിഎം ഇനിയും നിര്‍ത്തിയില്ലെന്നതിന് തെളിവാണ്. ഈ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് നടന്ന കൊലപാതകം രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു. സത്യസന്ധമായ പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യമല്ല. കേരള പൊലീസ് അന്വേഷണം നടത്തിയാല്‍ നീതിയുണ്ടാകില്ല. ഇതിനാലാണ് സിബിഐ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.ശരിയായ രീതിയില്‍ വെഞ്ഞാറമൂട് കൊലപാതക കേസ് അന്വേഷിച്ചാല്‍ സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുവരും. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉരുത്തിരിഞ്ഞ് വരികയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ സി.പി.എം തയ്യാറാകണം. അമ്പത് വര്‍ഷം മുന്‍പ് നടന്ന ആദ്യ രാഷ്ട്രീയ കൊലപതാകമായ വാടിക്കല്‍ രാമകൃഷ്ണന്‍റെ അരുംകൊല കണ്ട നാടാണ് തലശേരി. ചരിത്രം ഉറങ്ങുന്ന തലശേരിയുടെ പൈതൃകത്തിന് കളങ്കം ചാര്‍ത്തുന്ന ചെയ്തികള്‍ ഇപ്പോഴും സി.പി.എം തുടരുകയാണ്. തലശേരിയെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി സി.പി.എം മാറ്റി. അരനൂറ്റാണ്ടായി ഇവിടെ സി.പി.എം കാട്ടുനീതി നടപ്പാക്കുകയാണ്. ചോരക്കളി അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാകണം. അല്ലെങ്കില്‍ ഇനിയും പല കുടുംബങ്ങളിലെയും അമ്മമാരുടേയും സഹോദരിമാരുടേയും തേങ്ങലും നിലവിളികളും ഉയരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അഴിമതിയുടേയും സ്വര്‍ണ്ണക്കടത്തിന്‍റേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കില്‍ മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനം എകെജി സെന്‍ററിനെ ചുറ്റിപ്പറ്റിയാണ്. മയക്കുമരുന്നിന്‍റെ കേന്ദ്രമായി കലാലയങ്ങള്‍ മാറി. സി.പി.എം നിയന്ത്രണത്തിലുള്ള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റല്‍ കൗമാരകുറ്റവാളികളെ വളര്‍ത്തുന്ന കേന്ദ്രമായെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീസുരക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. കൊവിഡ് രോഗികള്‍ പോലും പീഡിപ്പിക്കപ്പെടുന്നു. പിന്‍വാതില്‍ നിയമനങ്ങളിലൂടെ ക്രിമിനലുകളെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരായ അഴിമതി ആരോപണം, സ്വര്‍ണക്കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കു മരുന്ന് ഇടപാട് തുടങ്ങിയവയില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സി.പി.എം അക്രമം അഴിച്ച് വിടുന്നത്. വരുന്ന ലോക്കല്‍ബോഡി തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സി.പി.എം പങ്കാളിയാകുന്നത്. കേരളത്തെ കലാപഭൂമിയാക്കി ജനങ്ങളില്‍ ഭീതി പരത്തുകയെന്നതാണ് സിപിഎമ്മിന്‍റെ ലക്ഷ്യമെന്നും ഇതിനെതിരെയുള്ള പോരാട്ടമാണ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഗാന്ധിയന്‍ സമരമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പഴയ ബസ് സ്റ്റാന്‍റ് പരിസരത്ത് സജ്ജമാക്കിയ സമര വേദിയില്‍ കെ.മുരളീധരന്‍ എം.പി സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കളായ സജീവ് മാറോളി, വി.എ.നാരായണന്‍, മമ്പറം ദിവാകരന്‍, റിജില്‍ മാക്കുറ്റി, രജനി രമാനന്ദ്, വി.എന്‍.ജയരാജ്, അഡ്വ.സി.ടി.സജിത്ത്, വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം.പി.അരവിന്ദാക്ഷന്‍, എം.പി.അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന സമപാന സമ്മേളനം കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10