കേരളത്തെ ആഗോള മാരിടൈം ഹബ്ബാക്കാന്‍ യുഡിഎഫ്; 400 കോടിയുടെ 'മിഷന്‍ സമുദ്ര' പ്രഖ്യാപിച്ച് വി.ഡി. സതീശന്‍; ജനകീയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ ഭരണാധികാരികൾ വരുത്തിവെച്ച കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, കേരളത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന വിപ്ലവകരമായ സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. കഴിഞ്ഞ കാലത്തെ ധനധൂർത്തും യാഥാർത്ഥ്യങ്ങളും തുറന്നുകാട്ടുന്ന 'ധവളപത്രം' സഭയ്ക്ക് മുന്നിൽ വെച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞ സർക്കാരിന്റെ അശാസ്ത്രീയമായ കിഫ്ബി പരീക്ഷണങ്ങളെ ബജറ്റിൽ മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു. കിഫ്ബി വരുത്തിവെച്ച വൻ കടബാധ്യതകൾ തീർക്കാനും പദ്ധതികൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താനുമുള്ള വലിയ ഉത്തരവാദിത്തം ഈ സർക്കാരിന്റെ മേലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഈ സാമ്പത്തിക ബാധ്യതകൾക്കിടയിലും നാടിന്റെ വികസനം മുരടിപ്പിക്കില്ലെന്ന ദൃഢനിശ്ചയമാണ് ബജറ്റിലുള്ളത്.
കേരളത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള 'മിഷൻ സമുദ്ര' പദ്ധതിയാണ് ബജറ്റിലെ ഏറ്റവും വലിയ ആകർഷണം. അടുത്ത 5 വർഷത്തിനുള്ളിൽ കേരളത്തെ ലോകോത്തര മാരിടൈം ശക്തിയായി ഉയർത്താൻ ലക്ഷ്യമിടുന്നതാണ് ഈ ബൃഹത് പദ്ധതി. കേരളത്തിന്റെ തീരദേശ വികസനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന 'മിഷൻ സമുദ്ര'യ്ക്കായി തുടക്കമെന്ന നിലയിൽ 400 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കരയിലും കടലിലും ഒരേപോലെ വികസന വിസ്മയം തീർക്കുന്ന ഈ പദ്ധതിയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ റെയിൽവേ ലൈൻ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം യുഡിഎഫ് സർക്കാരിന്റെ വികസന വേഗതയ്ക്ക് അടിവരയിടുന്നു. ഇതിനൊപ്പം സംസ്ഥാനത്ത് പുതിയൊരു കപ്പൽ നിർമ്മാണ കേന്ദ്രം (Ship building yard) ആരംഭിക്കുമെന്നും ഇതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആഗോള തലത്തിൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ 'കേരള മാരിടൈം പോളിസി' രൂപീകരിക്കും. വിനോദസഞ്ചാര-സാംസ്കാരിക മേഖലയ്ക്ക് കരുത്തുപകരാൻ ഒരു അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
കേരളത്തിന്റെ സ്വന്തം തീരദേശ ജനതയെ നെഞ്ചോട് ചേർക്കുന്നതാണ് ഈ ബജറ്റ് പ്രഖ്യാപനങ്ങൾ. മിഷൻ സമുദ്രയുടെ ഭാഗമായി വരുന്ന വൻ വികസന പദ്ധതികളിൽ തീരദേശ മേഖലയിലുള്ളവർക്ക് മുൻഗണനാടിസ്ഥാനത്തിൽ തൊഴിൽ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവാക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതി വഴി സാധിക്കും. ശൂന്യമായ ഖജനാവ് വെച്ചും കേരളത്തെ വികസനത്തിന്റെ മുൻനിരയിലേക്ക് നയിക്കാൻ വി.ഡി. സതീശൻ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ആദ്യ ബജറ്റ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.